കർണാടകത്തിൽ 12 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38 പേർക്ക്; 36 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ
വയനാട് അതിർത്തിയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള നഞ്ചൻകോഡിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേർ കൂടി രോഗം സ്ഥിരീകരിച്ചു.
ബംഗളൂരു: കർണാടകത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 38 പേർക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഇതിൽ 36 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
വയനാട് അതിർത്തിയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള നഞ്ചൻകോഡിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരുമായി ഇടപഴകിയ 11 പേർ കൂടി രോഗം സ്ഥിരീകരിച്ചു. ബെല്ലാരി, മണ്ഡ്യ എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 353 ആയി. അതേസമയം, ആന്ധ്രപ്രദേശിൽ 38 പേർക്ക് കൂടി കൊവിഡ് 19 രോഗം ബാധിച്ചു. ഇതോടെ, ആന്ധ്രപ്രദേശിൽ ആകെ രോഗികളുടെ എണ്ണം 572 ആയി.
ഇതിനിടെ, കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവം നടന്നതിന് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കലബുറഗിയിൽ ഇതിനോടകം മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു.
Also Read: വീഡിയോ: കൊവിഡ് ഹോട്ട് സ്പോട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവം; പങ്കെടുത്ത് ഇരുനൂറോളം പേർ