'40 എംഎൽഎമാർക്ക് 20 കോടി വീതം വാഗ്ദാനം ചെയ്തു';ദില്ലിയില്‍ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്ന് ആം ആദ്മി
മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഉടൻ പുറപ്പെടുമെന്നും ഓപ്പറേഷൻ താമരയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഗാന്ധി സ്മാരകത്തിൽ പ്രാർത്ഥിക്കും എന്നുമാണ് റിപ്പോര്‍ട്ട്.
ദില്ലി: ദില്ലിയില്‍ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടി. പാർട്ടി വിടാൻ ആവശ്യപ്പെട്ട് ബിജെപി സമീപിച്ചതായി 12 എംഎൽഎമാർ വ്യക്തമാക്കി എന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. 40 എംഎൽഎമാർക്ക് 20 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച ആം ആദ്മി പാര്‍ട്ടി, ഇത് കള്ളപ്പണം ആണെന്നുംഇതിനെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഉടൻ പുറപ്പെടുമെന്നും ഓപ്പറേഷൻ താമരയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഗാന്ധി സ്മാരകത്തിൽ പ്രാർത്ഥിക്കും എന്നുമാണ് റിപ്പോര്‍ട്ട്.
ദില്ലി സർക്കാറിനെ വീഴ്ത്താനായി ബിജെപി ശ്രമിക്കുകയാണെന്ന് ഇന്നലെയാണ് അരവിന്ദ് കെജ്‍രിവാൾ ആരോപിച്ചത്. ഇന്ന് രാവിലെ അരവിന്ദ് കെജ്‍രിവാളിന്‍റെ വീട്ടില്‍ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തു. ചില എംഎൽഎമാരെ ബന്ധപ്പെടാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നു. ഇതോടെ ദില്ലിയിൽ അട്ടിമറി നീക്കമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ എല്ലാവരെയും ഫോണിൽ കിട്ടിയെന്ന് പിന്നീട് പാർട്ടി വിശദീകരിച്ചു. 70 അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഇതില്‍ 53 പേർ യോഗത്തിന് നേരിട്ടെത്തി ബാക്കിയുള്ളവർ ഓണ്‍ ലൈനായിട്ടാണ് പങ്കെടുത്തത്. ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് നാല്‍പത് എംഎല്‍എമാരെ അടർത്തിമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. നാല്‍പത് എംഎല്‍എമാർക്ക് ഇരുപത് കോടി രൂപ വീതം ആകെ 800 കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപിക്ക് ഈ പണം എവിടുന്ന് കിട്ടിയെന്നും നേതാക്കൾ ചോദിച്ചു.
യോഗത്തിന് ശേഷം അരവിനന്ദ് കെജ്‍രിവാളിന്‍റെ നേതൃത്ത്വത്തില്‍ എംഎല്‍മാർ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാർത്ഥനയും നടത്തി. ആംആദ്മി പാർട്ടി പ്രതീക്ഷവയ്ക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുമായുള്ള പോര് ശക്തമാകുന്നത്. എന്നാൽ കെജ്‍രിവാളിന്‍റേത് പതിവ് നാടകമെന്നും ആരെയും അടർത്തിമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ബിജെപി വിശദീകരിച്ചു.