എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്. വർധിച്ചുവരുന്ന സാമ്പത്തിക നഷ്ടവും കഴിഞ്ഞ വർഷമുണ്ടായ വിമാനാപകടത്തെ തുടർന്നുള്ള സമ്മർദ്ദവുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
ദില്ലി: എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചതായി ചൊവ്വാഴ്ച റിപ്പോർട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തന്റെ തീരുമാനം എയർലൈൻ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. 2022 ജൂലൈയിൽ നിയമിതനായ വിൽസൺ, 2027 വരെ അഞ്ച് വർഷത്തെ കാലാവധിക്കാണ് നിയമിതനായത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, വിൽസൺ നിലവിൽ ആറ് മാസത്തെ നോട്ടീസ് പിരീഡിലാണ്. പിൻഗാമിയെ നിയമിക്കുന്നത് വരെ അദ്ദേഹം തന്റെ റോളിൽ തുടരുമെന്നും സൂചനയുണ്ട്. വിൽസന്റെ രാജിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ വർഷം ജൂൺ 12 ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനുശേഷം അദ്ദേഹം വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പറയുന്നു.
വർധിച്ച് വരുന്ന നഷ്ടവും റെഗുലേറ്ററി മാനദണ്ഡങ്ങളും രാജിക്ക് കാരണമാണെന്ന് പറയുന്നു. എയർ ഇന്ത്യ നിലവിൽ വിപുലീകരണത്തിന്റെ ഭാഗമായി 500 ലധികം വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിലക്കിയതിനുശേഷം സാമ്പത്തിക സ്ഥിതി വഷളായെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും 98.08 ബില്യൺ രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.
