കേസിൽ ഏകദേശം 10 മിനിറ്റോളം വാദിച്ച ശേഷം, 1959 ലെ ആയുധ നിയമത്തിലെ വ്യവസ്ഥകളും ഹർജിക്കാരന്റെ അഭിഭാഷകൻ ഉദ്ധരിച്ച വിധികളും കോടതി പരിശോധിച്ചു.

ലഖ്‌നൗ: കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിന് 25,000 രൂപ പിഴ ചുമത്തി. രജിത് റാം വർമ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് യുപി സർക്കാരിനെതിരെ ജസ്റ്റിസ് അബ്ദുൾ മോയിൻ ഉത്തരവിട്ടത്. ആയുധ നിയമവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കേസിൽ സംസ്ഥാനം നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. സംസ്ഥാനത്തിന്റെ മറുപടിക്ക് പിന്നാലെ, ഹർജിക്കാരൻ തന്റെ പുനഃപരിശോധന ഹർജി സമർപ്പിക്കുകയും കോടതി അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.

കേസിൽ ഏകദേശം 10 മിനിറ്റോളം വാദിച്ച ശേഷം, 1959 ലെ ആയുധ നിയമത്തിലെ വ്യവസ്ഥകളും ഹർജിക്കാരന്റെ അഭിഭാഷകൻ ഉദ്ധരിച്ച വിധികളും കോടതി പരിശോധിച്ചു. ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളും കോടതി പരിഗണിച്ചിരുന്നു. തുടർന്ന് സംസ്ഥാന അഭിഭാഷകൻ വിഷയം പഠിക്കാൻ കുറച്ചു സമയം ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. 

Read More.... സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; യുവാക്കളുടെ ഗ്രാമം സൈന്യം ദത്തെടുക്കും

വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിക്കാനായി 10 മിനിറ്റോളം ചെലവാക്കിയതിനാണ് കോടതി പിഴയിട്ടത്. ഏകദേശം 10 മിനിറ്റോളം വാദം കേട്ടതിന് ശേഷം കേസ് മാറ്റിവച്ചതിനാൽ, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ അഭിഭാഷകന്റെ പേരിൽ 25,000 രൂപ പിഴ ചുമത്തുന്നുവെന്ന് കോടതി അറിയിച്ചു. കേസ് എടുത്ത ഉടൻ തന്നെ സ്റ്റാൻഡിംഗ് കൗൺസലിന് വിഷയം പഠിക്കാനുള്ള അഭ്യർത്ഥന നടത്താമായിരുന്നു. എന്നാൽ, അത് ചെയ്യാതെ 10 മിനിറ്റ് വാദത്തിന് ശേഷം വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിച്ചത് സമയം കളയലാണെന്നും കോടതി വ്യക്തമാക്കി.