പൗരത്വപ്രതിഷേധക്കാരുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ്; യോഗി സർക്കാരിന് തിരിച്ചടി, നീക്കം ചെയ്യാൻ കോടതി ഉത്തരവ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ വലിയ ബോർഡുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകിയത്.
ലക്നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരെന്ന പേരില്‍ പേരുവിവരവും ചിത്രങ്ങളടക്കവും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച യോഗി സർക്കാരിന് തിരിച്ചടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ വലിയ ബോർഡുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകിയത്.
ലഖ്‌നൗവിലെ വിവിധയിടങ്ങളില്‍ 'ഇവർ പൊതുമുതൽ നശിപ്പിച്ചവർ' എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ഹസ്രത് ഗഞ്ച്, താക്കൂർഗഞ്ച്, കൈസർബാഗ് അടക്കമുള്ള പല സ്ഥലങ്ങളിലും ഈ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറലാണ് നടപടിയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. തികഞ്ഞ അന്യായമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശ് പൊലീസ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഒരു ബോർഡിൽ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്. കോൺഗ്രസ് നേതാവ് സദഫ് ജാഫർ, വക്കീൽ മുഹമ്മദ് ഷോയിബ്, തിയേറ്റർ ആർട്ടിസ്റ്റ് ദീപക് കബീർ, റിട്ടയേഡ് ഐപിഎസ് ഓഫീസർ എസ് ആർ ദാരാപുരി തുടങ്ങിയവരുമുണ്ട് ഈ ഫ്ലെക്സ് ബോർഡുകളിൽ. ഇവരിൽ പലരും സംസ്ഥാന ഗവൺമെന്റിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു.