ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം
2018 ല്‍ നടത്തിയ ട്വീറ്റ് മതവിദ്വേഷം വളര്‍ത്തുന്നതെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എഫ്ഐആറിന്റെ പകർപ്പു പോലും നൽകുന്നില്ലെന്ന് ഓള്‍ട്ട് ന്യൂസ് അറിയിച്ചു.
ദില്ലി : ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനു പിന്നാലെ സുബൈറിനെ ദില്ലി പൊലീസ് രാത്രിയിൽ ബുറാഡിയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 2018 ല്‍ നടത്തിയ ട്വീറ്റ് മതവിദ്വേഷം വളര്‍ത്തുന്നതെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എഫ്ഐആറിന്റെ പകർപ്പു പോലും നൽകുന്നില്ലെന്ന് ഓള്‍ട്ട് ന്യൂസ് അറിയിച്ചു.
വ്യാജവാർത്തകള്‍ തുറന്ന് കാട്ടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മുഹമ്മദ് സുബൈർ പ്രവർത്തിക്കുന്ന ഓള്‍ട്ട് ന്യൂസ്. കുറഞ്ഞകാലത്തെ ഓള്‍ട്ട് ന്യൂസിന്‍റെ ഇടപെടലിലൂടെ തന്നെ നിരവധി വിദ്വേഷ പ്രചാരണങ്ങളിലേയും വ്യാജവാര്‍ത്തകളിലേയും സത്യം പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് 2018 ല്‍ മുഹമ്മദ് സുബൈർ ട്വിറ്ററില്‍ നടത്തിയ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഉപയോഗ്താവ് ട്വിറ്ററിലൂടെ ഉന്നയിച്ച ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. 2020 ല്‍ രജിസ്റ്റർ ചെയ്ത മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പറഞ്ഞു. എഫ്ഐആറിന്‍റ പകര്‍പ്പ് പോലും നല്‍കിയില്ലെന്നും പ്രതീക് സിൻഹ ആരോപിച്ചു. അറസ്റ്റില്‍ ബിജെപിയേയും കേന്ദ്രസർക്കാരിനെയും പ്രതിപക്ഷം വിമർശിച്ചു.
വിദ്വേഷവും വെറുപ്പും നുണകളും തുറന്ന് കാണിക്കുന്നവര്‍ ബിജെപിക്ക് ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ദില്ലി പൊലീസ് നടപടി പ്രതികാരപരവും നിയമവിരുദ്ധവുമാണെന്ന് സിപിഎമ്മും വിമർശിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെങ്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ നൂപുർ ശർമയെ സർക്കാര്‍ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം. അറസ്റ്റിനെനിരവധി മാധ്യമപ്രവർത്തകരും വിമർശിച്ചു. മാധ്യമസ്വാതന്ത്രത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 150 ആം സ്ഥാനത്ത് ഇന്ത്യ എത്തി നില്‍ക്കുമ്പോഴാണ് അറസ്റ്റ് എന്നത് കേന്ദ്ര സർക്കാരിനെതിരായ വിമർശനം ശക്തമാക്കുന്നു.