ഇനി കേന്ദ്ര സർക്കാരിലും മോദി-അമിത് ഷാ കൂട്ടുകെട്ട്
ഗുജറാത്ത് കലാപത്തിന് ശേഷവും സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിന് ശേഷവും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി നിരന്തര സംഘർഷത്തിലായിരുന്നു അമിത് ഷാ. അതേ മന്ത്രാലയത്തിലേക്ക് അമിത് ഷാ എത്തുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മന്ത്രലായത്തിൽ ചെലുത്തിയിരുന്ന സ്വാധീനവും കുറയും.
ദില്ലി: ഭരണരംഗത്തെ സമവാക്യങ്ങൾ മാറ്റിക്കൊണ്ടാണ് നരേന്ദ്ര മോദി വകുപ്പുകൾ വിഭജിച്ച് നല്കിയത്. മോദി - അമിത് ഷാ കൂട്ടുകെട്ടിലേക്ക് അധികാരം പൂർണ്ണമായും കേന്ദ്രീകരിക്കും. അമിത് ഷാ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്ന് വർക്കിംഗ് പ്രസിഡന്‍റ്റിനെ നിയമിക്കുക എന്ന നിർദ്ദേശവും ഇതിനിടെ ഉയർന്നു.
എബി വാജ്പേയി പ്രധാനമന്ത്രിയും എൽ കെ അദ്വാനി ആഭ്യന്തര മന്ത്രിയും. ബിജെപി ആദ്യം അധികാരത്തിലെത്തിയപ്പോൾ സർക്കാരിൻറെ ഘടന ഇങ്ങനെയായിരുന്നു. അമിത് ഷാ കേന്ദ്ര ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് എത്തുമ്പോൾ പാർട്ടിയിൽ മാത്രല്ല കേന്ദ്ര സർക്കാരിലും എല്ലാ അധികാരവും മോദി-അമിത് ഷാ കൂട്ടുകെട്ടിൽ കേന്ദ്രീകരിക്കും.
സുരക്ഷാകാര്യങ്ങൾക്കായുള്ള മന്തിസഭാ സമിതിയിൽ രണ്ടു പുതുമുഖങ്ങളാണ് ഉള്ളത്. അമിത് ഷായും എസ് ജയശങ്കറും. ആദ്യ നാലു സ്ഥാനങ്ങളിലൊന്നിലേക്ക് നിതിൻ ഗഡ്കരിയെ കൊണ്ടു വരാത്തത് നേതൃത്വത്തിനുള്ള അവിശ്വാസത്തിന്‍റെ സൂചനയാണ്. ഗുജറാത്തിൽ മോദിക്കു കീഴിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത് ഷാ. ഏറെ വിവാദങ്ങൾക്കാണ് ആ കാലം സാക്ഷ്യം വഹിച്ചത്. ഗുജറാത്തില്‍ ഒരേ സമയം നിയമവും ആഭ്യന്തരവും അടക്കം 12 വകുപ്പുകളാണ് അമിത് ഷാ കൈകാര്യം ചെയ്തിരുന്നത്.
ഗുജറാത്ത് കലാപത്തിന് ശേഷവും സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിന് ശേഷവും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി നിരന്തര സംഘർഷത്തിലായിരുന്നു അമിത് ഷാ. അതേ മന്ത്രാലയത്തിലേക്ക് അമിത് ഷാ എത്തുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മന്ത്രലായത്തിൽ ചെലുത്തിയിരുന്ന സ്വാധീനവും കുറയും.
രാഷ്ട്രീയത്തിന് പുറത്ത് നിന്ന് മൻമോഹൻസിംഗിനെ ധനമന്ത്രിയാക്കിയ നരസിംഹറാവുവിൻറെ പരീക്ഷണത്തിന് തുല്യമാണ് എസ് ജയശങ്കറിൻറെ സ്ഥാനാരോഹണം. റഫാൽ ഇടപാട് നന്നായി പ്രതിരോധിച്ച നിർമ്മലാ സീതാരാമൻ ഉയർച്ച നിലനിറുത്തുന്നു. ഒരു വകുപ്പ് കൂടി കിട്ടിയെങ്കിലും സ്മൃതി ഇറാനിക്കും പിയൂഷ് ഗോയലിനും പ്രതീക്ഷിച്ച സ്ഥാനകയറ്റം കിട്ടിയില്ല. സ്മൃതി ഇറാനിക്ക് ഒരു വകുപ്പു കൂടി കിട്ടിയെങ്കിലും ഉയർച്ച ഉണ്ടായില്ല.
പ്രവർത്തനമികവിനാണ് അംഗീകാരം എന്ന സൂചന പ്രധാനമന്ത്രിയും അമിത് ഷായും ഇതുവഴി മന്ത്രിമാർക്ക് നല്കുകയാണ്. അമിത് ഷാ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുമോ എന്നതാണ് അടുത്ത ചോദ്യം. വർക്കിംഗ് പ്രസിഡൻറിനെ നിയമിച്ച് അമിത് ഷാ തല്ക്കാുലം തുടരുക എന്ന നിർദ്ദേശവും ഉണ്ട്. എന്തായാലും ബിജെപിയിൽ അധികാര പിന്തുടർച്ച എങ്ങനെയാവും എന്ന വ്യക്തമായ സന്ദേശം നല്കുന്നതാണ് നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ.