പൗരത്വ ഭേദഗതി പ്രക്ഷോഭം: ചെന്നൈയിലെ പ്രതിപക്ഷ മഹാറാലിയിൽ കമൽഹാസൻ പങ്കെടുക്കില്ല
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്, കമൽഹാസൻ കത്തുനൽകി
ചെന്നൈ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന മഹാറാലിയിൽ നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ പങ്കെടുക്കില്ല. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന മഹാറാലിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്, കമൽഹാസൻ കത്തുനൽകി. മകൽഹാസന്റെ അഭാവത്തിലും മക്കൾ നീതി മയ്യം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. ഒരു ലക്ഷം പേരെയെങ്കിലും മഹാറാലിയിൽ അണിനിരത്താനാണ് ഡിഎംകെ ശ്രമം.
പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കും.