പ്രളയക്കെടുതിയില്‍ അസം, മരണം 107; ബിഹാറിലും കനത്ത മഴ തുടരുന്നു
ബിഹാറിന് പുറമേ ദില്ലി, യുപി, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അസം മുഖ്യമന്ത്രി സർബാനന്ദ സോനേവാളിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു.
അതേസമയം ബിഹാറിൽ കനത്ത മഴ തുടരുകയാണ്. ബാഗ്‍മതി, കംല ബലൻ, കോസി തുടങ്ങിയ നദികൾ കരകവിഞ്ഞതോടെ എട്ട് ജില്ലകളാണ് ദുരിതത്തിലായത്. ബിഹാറിന് പുറമേ ദില്ലി, യുപി, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലക്ഷക്കണക്കിന് ഹെക്‌ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്. അസമില്‍ 287 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,023 പേര്‍ കഴിയുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടേയും സംസ്ഥാന ദുരന്തനിവാരണ സേനയുടേയും അംഗങ്ങള്‍ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങളടക്കമുള്ള വന്യസമ്പത്തും വലിയ ഭീഷണിയിലാണ്.
മഴയിൽ ചോർന്നൊലിച്ച് കൊവിഡ് വാർഡ്; വെള്ളത്തിൽ മുങ്ങി രോഗികളും കിടക്കകളും, വീഡിയോ
ദില്ലിയിൽ സീസണിലെ കനത്ത മഴ; വെള്ളക്കെട്ട്