ബെംഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം.

ബെംഗളൂരു: നഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി. കർണാടകയിലെ കോൺഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോൺഗ്രസ് സർക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രംഗത്തെത്തിയത്. വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നൽകി.

ബെംഗളൂരുവിലെ റെസിഡൻഷ്യൽ മേഖലകളിലെ പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് ഫീസ് ഈടാക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാർഷിക റെസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് എന്ന പേരിൽ ഒരുവർഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിർദേശം. ഹാച്ച് ബാക്ക് കാറുകൾക്ക് ഒരുവർഷം 15,000 രൂപയും സെഡാനുകൾക്ക് ഒരുവർഷം 20,000 രൂപയും എസ്.യു.വികൾക്ക് ഒരുവർഷം 25,000 രൂപയും പാർക്കിങ് ഫീസായി ഈടാക്കണമെന്നും നിർദേശമുണ്ടായി. നഗരത്തിലെ അനധികൃത പാർക്കിങ്ങും റോഡുകൾ കൈയേറി ദീർഘനാളത്തേക്ക് പലരും വാഹനം നിർത്തിയിടുന്നതും തടയാനായിരുന്നു ഈ നീക്കം. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും പറഞ്ഞിരുന്നു.

അതേസമയം, പാർക്കിങ് ഫീസ് ഈടാക്കാനുള്ള പുതിയ നിർദേശം നഗരത്തിൽ താമസിക്കുന്ന മധ്യവർഗ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ അഭിപ്രായം. നഗരത്തിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ അനധികൃത പാർക്കിങ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ഇതിനായി വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള നീക്കം മധ്യവർഗക്കാരെയും സാധാരണക്കാരെയും ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് കെട്ടിടത്തിന് മുന്നിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇവർക്കൊന്നും പഴയ കെട്ടിടങ്ങളിൽ പാർക്കിങ്ങിന് സൗകര്യമില്ല. അത്യാവശ്യം പുരയിടവും കൂടുതൽ സ്ഥലവുമുള്ള വീട്ടുകാർക്ക് സ്വന്തം സ്ഥലങ്ങളിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, നഗരത്തിൽ മിക്ക മധ്യവർഗ കുടുംബങ്ങളും താമസിക്കുന്നത് അപ്പാർട്ട്മെന്റുകളിലും പഴയ കെട്ടിടങ്ങളിലുമാണ്. ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം പരിമിതമാണ്. ഇവരിൽനിന്ന് വാർഷിക പാർക്കിങ് ഫീസ് കൂടി ഈടാക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നിർദേശം നടപ്പിലാക്കുമ്പോൾ താമസസ്ഥലത്ത് പാർക്കിങ് സൗകര്യമില്ലാത്തവരെ അതിൽനിന്ന് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർഷിക ഫീസ് നടപ്പിലാക്കുംമുൻപ് ബെംഗളൂരുവിലെ ജനപ്രതിനിധികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും ചർച്ച നടത്തണമെന്നും അതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കാവൂ എന്നും മന്ത്രി ആവശ്യപ്പെട്ടു.