ബിഹാര്‍ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു; തേജസ്വി യാദവ് അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു
മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.
പറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തുടങ്ങി. ഉപമുഖ്യമന്ത്രി സുശീൽ മോദി, ഗവർണർ ഫഗു ചൗഹാൻ, ചിരാഗ് പാസ്വാൻ എന്നിവർ വോട്ട് ചെയ്തു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. സംസ്ഥാന തലസ്ഥാനമായ പാറ്റ്ന, നിതീഷ് കുമാറിന്‍റെ ശക്തികേന്ദ്രമായ നളന്ദ തുടങ്ങിയ മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ പെടും. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.
നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 7 മന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. എന്‍ഡിഎയില്‍ ജെഡിയു നാല്‍പത്തി മൂന്ന് സീറ്റുകളിലും, ബിജെപി നാല്‍പത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി അന്‍പത്തിയാറ് സീറ്റിലും, കോണ്‍ഗ്രസ് 24, ഇടത് കക്ഷികള്‍ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എല്‍ജെപി ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പടെ1463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സര രംഗത്തുളളത്. 41, 362 പോളിംഗ് സ്റ്റേഷനുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് പുരോഗമിക്കുക. മുപ്പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചുണ്ട്. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്