ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ, മുന്‍ ഉപമുഖ്യമന്ത്രിമാരായ താര കിഷോര്‍ പ്രസാദ്, രേണു ദേവി തുടങ്ങിയവരും 71 അംഗ പട്ടികയിലുണ്ട്.
ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടരുന്നതിനിടെ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ വസതിക്ക് മുന്നില്‍ സീറ്റ് ആവശ്യപ്പെട്ട് ഒരു കൂട്ടം നേതാക്കള്‍ പ്രതിഷേധിച്ചു. അനിശ്ചിതത്വം തുടരുന്നതിനിടെ ആര്‍ജെഡിയില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാണ് ലാലു പ്രസാദ് യാദവ് മഹാസഖ്യത്തെ ഞെട്ടിച്ചത്. അതേസമയം, പ്രമുഖ നാടോടി ഗായിക മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നു. രണ്ടാംഘട്ട പട്ടികയിൽ സ്ഥാനാർത്ഥിയാകുമെന്നും അലിനഗർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ.
സീറ്റ് വിഭജനത്തിന് പിന്നാലെ പൊട്ടിത്തെറികളില്ലാതെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ, മുന്‍ ഉപമുഖ്യമന്ത്രിമാരായ താര കിഷോര്‍ പ്രസാദ്, രേണു ദേവി തുടങ്ങിയവരും 71 അംഗ പട്ടികയിലുണ്ട്. സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് സീറ്റ് പ്രതീക്ഷിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിച്ച് കഴിഞ്ഞെന്നും ജെഡിയു അക്കാര്യം അറിഞ്ഞിട്ടില്ലെന്നും തേജസ്വി യാദവ് പരിഹസിച്ചു.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടരുന്നതിനിടെ നീതീഷ് കുമാറിന്‍റെ വസതിക്ക് മുന്നില്‍ നാടകീയ കാഴ്ചകള്‍. മുന്‍ എംഎല്‍എ ഗോപാല്‍ മണ്ഡലിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം സീറ്റിനായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സംസ്ഥാന അധ്യക്ഷനും ഏതാനും മന്ത്രിമാരും സീറ്റ ഉറപ്പിച്ചു കഴിഞ്ഞു. ഇതിനിടെ ലാലുപ്രസാദ് യാദവിന്‍റെ നീക്കം ആര്‍ജെഡിക്കും മഹാസഖ്യത്തിനും തലവേദനയായി. അടുത്തിടെ ജെഡിയുവില്‍ നിന്ന് വന്ന 2 നേതാക്കളെയടക്കം ഒരു കൂട്ടം വിശ്വസ്തരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവ് ചിഹ്നം കൈമാറി. തേജസ്വി യാദവ് അറിയാതെയായിരുന്നു ലാലുവിന്‍റെ നീക്കം. എന്നാല്‍, മുന്നണിയും പാര്‍ട്ടിയും അറിയാതെ തീരുമാനമെടുക്കാനാവില്ലെന്ന് തേജസ്വി യാദവ് തിരുത്തി. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള തീയതി വെള്ളിയാഴ്ചയാണെന്നിരിക്കെ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം ഇനിയും ധാരണയിലെത്തിയിട്ടില്ല.



