രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലപ്പത്ത് അഴിച്ചുപണിയുമായി ബിജെപി. ദില്ലി, പഞ്ചാബ്, ത്രിപുര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പുതിയ പാർട്ടി അധ്യക്ഷന്മാരെ നിയമിച്ചു. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ബിജെപി ദില്ലി അധ്യക്ഷനാകും.
ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ച് ബിജെപി ദേശീയ നേതൃത്വം. ദില്ലി, പഞ്ചാബ്, ത്രിപുര, ഹരിയാന എന്നിവിടങ്ങളിലാണ് പുതിയ സംസ്ഥാന പ്രസിഡന്റുമാരെ ബിജെപി നിയമിച്ചത്. കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര ബിജെപി ദില്ലി ഘടകത്തിൻ്റെ അധ്യക്ഷനാകും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ മുതിർന്ന നേതാവ് കെവാൾ സിങ് ധില്ലൻ പാർട്ടി അധ്യക്ഷനാകും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആണ് പുതിയ അധ്യക്ഷന്മാരെ നിയമിച്ചത്.
രാജ്യതലസ്ഥാനത്തെ സംഘടനാ പ്രവർത്തനം ബിജെപി കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതിൻ്റെ സൂചനയാണ് കേന്ദ്ര സഹമന്ത്രിയായ ഹർഷ് മൽഹോത്രയുടെ നിയമനം. വീരേന്ദ്ര സച്ച്ദേവയെ നീക്കിയാണ് ഹർഷ് മൽഹോത്രയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കിഴക്കൻ ദില്ലിയിൽ നിന്നുള്ള എംപിയാണ് ഹർഷ് മൽഹോത്ര. നേരത്തെ, ദില്ലി ഘടകത്തിൻ്റെ ജനറൽ സെക്രട്ടറി ഇൻ ചാർജായി പ്രവർത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ബിജെപി ചുവടുറപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് പുതിയ അധ്യക്ഷ നിയമനം. നിലവിൽ സുനിൽ ജാക്കർ ആണ് അധ്യക്ഷൻ. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെവാൾ സിങ് ധില്ലൻ 2022ലാണ് ബിജെപിയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ധില്ലൻ തയ്യാറായിരുന്നില്ല. ഇതോടെ ധില്ലനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ബിജെപിയിൽ എത്തിയ ധില്ലൻ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
ത്രിപുരയിൽ അഭിഷേക് ദിബ്രോയ് എംഎൽഎ പുതിയ സംസ്ഥാന അധ്യക്ഷനാകും. അർച്ചന ഗുപ്ത ആണ് ബിജെപി ഹരിയാന ഘടകത്തിൻ്റെ പുതിയ അധ്യക്ഷ. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് അർച്ചന ഗുപ്ത, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഹരിയാന ബിജെപിയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത കൂടിയാണ് അർച്ചന ഗുപ്ത.


