മിസ്ഡ് കോൾ അംഗത്വം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ബിജെപി
2014 ലെ മെമ്പര്‍ഷിപ്പ് പ്രചാരണത്തില്‍ 2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവർത്തകരാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10വരെ നടക്കും.
ദില്ലി: ബിജെപിയില്‍ അംഗമാകുവാന്‍ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നു ബിജെപി അറിയിക്കുന്നു. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കും. അംഗത്വമെടുക്കുന്നുണ്ടെങ്കിൽ ഫോം പൂരിപ്പിച്ചു നൽകണം. കഴിഞ്ഞ തവണയാണു മിസ്ഡ് കോളിലൂടെ അംഗത്വമെടുക്കുന്ന പദ്ധതി പാർട്ടി കൊണ്ടുവന്നത്.
2014 ലെ മെമ്പര്‍ഷിപ്പ് പ്രചാരണത്തില്‍ 2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവർത്തകരാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10വരെ നടക്കും.
അതേ സമയം കേരളത്തില്‍ പാർട്ടിയുടെ അംഗസംഖ്യ 2020 ആകുമ്പോഴേക്ക് നൂറ് ശതമാനം കൂട്ടാൻ ലക്ഷ്യമിട്ട് വൻ അംഗത്വ ക്യാംപെയ്‍ൻ തുടങ്ങുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ ബിജെപിക്കുള്ള 15 ലക്ഷം അംഗസംഖ്യ 2020 ആകുമ്പോഴേക്ക് 30 ലക്ഷമാക്കണം. ഇതിനായി ന്യൂനപക്ഷമേഖലകളിലുള്ളവരെയും ഉൾപ്പെടുത്തി വൻ പ്രചാരണപരിപാടികൾ തുടങ്ങുമെന്നും കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.
അടുത്ത മാസം ആറ് മുതൽ ജനുവരി 2020 വരെയാകും ബിജെപി അംഗത്വ ക്യാംപെയ്ൻ സംഘടിപ്പിക്കുക. പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല ആറ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്.