ഞാൻ പറഞ്ഞതല്ലേയെന്ന് കേന്ദ്രമന്ത്രിയായ സ്ഥാനാര്‍ത്ഥി, 11വരെ ട്രെൻഡില്ലെന്ന് കമൽനാഥ്, മധ്യപ്രദേശിൽ ബിജെപി ലീഡ്
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.
![BJP candidate Prahlad Singh Patel and congress leader kamal nath response over Madhya Pradesh Assembly election lead ppp BJP candidate Prahlad Singh Patel and congress leader kamal nath response over Madhya Pradesh Assembly election lead ppp](https://static-ai.asianetnews.com/images/01hgq1ahs8jrc86x871xrd856n/kamal-nath_363x203xt.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ഞാൻ എപ്പോഴേ പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിംഗ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. നാല് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സൂചനകൾ ഞാൻ പറഞ്ഞത് തെളിയിക്കുന്നു. കമൽനാഥ് നയിച്ച കോൺഗ്രസിന്റെ തോൽവിയെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം.
മധ്യപ്രദേശ് 119-ാം നിയമസാഭാ മണ്ഡലമായ നർസിംഗ്പൂരിൽ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിംഗ് പട്ടേൽ ശക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയും കോൺഗ്രസ് നേതാവുമായ ലഖൻ സിംഗ് പട്ടേലിനെതിരെ തുടക്കം മുതൽ ലീഡ് തുടരുകയാണ് പ്രഹ്ലാദ്. ചിന്ദ്വാര മണ്ഡലത്തിൽ മത്സരിക്കുന്ന കമൽനാഥും ലീഡ് ചെയ്യുന്നുണ്ടെങ്കിലും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് കമൽനാഥ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രാവിലെ, തപാൽ ബാലറ്റുകളിൽ വോട്ടെണ്ണൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ ഒരു ട്രെൻഡും കണ്ടിട്ടില്ല, രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഞാൻ വോട്ടർമാരെ വിശ്വസിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പത്തരയോടെയുള്ള കണക്കുകൾ പ്രകാരം, 230 സീറ്റുകളിൽ 157 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 71 സീറ്റീൽ മാത്രമാണ് കോൺഗ്രസ് ലീഡുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം