വലിയ ലക്ഷ്യങ്ങളിൽ ഒന്ന് കേരളം; ബിജെപിയുടെ സുപ്രധാന യോഗത്തിന് ഇന്ന് തുടക്കം, കർമ്മപദ്ധതികൾ ആവിഷ്കരിക്കും
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
ഹൈദരാബാദ്: ബിജെപി (BJP( ദേശീയ നിർവ്വാഹക സമിതി (Executive Meeting) യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. നിർവ്വാഹക സമിതി യോഗത്തിന് മുമ്പായി മുതിർന്ന നേതാക്കൾ തെലങ്കാനയിലും കർണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും. തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ ഉണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും.
അതേസമയം, കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 89 കാരനായ അമരീന്ദർ സിംഗ് ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദർ സിങ്ങുമായി സംസാരിച്ചതായും സൂചനയുണ്ട്.
കോൺഗ്രസിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവെച്ചത്. പഞ്ചാബിലെ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദർ. പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ, നേതൃത്വം മൂന്ന് തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ദില്ലിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല.
പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി. നേരത്തെ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം. അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായി തുടരുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രണീത് കൗർ മകൾ ജയ് ഇന്ദർ കൗറിനെ ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.