ഹിജാബ് ധരിച്ച സ്ത്രീ പ്രധാനമന്ത്രിയാകാൻ ഭരണഘടന അനുവദിക്കുന്നു, പക്ഷേ അതിന് മുമ്പ് -ഒവൈസിക്ക് ബിജെപിയുടെ മറുപടി
ഹലാൽ മാംസം, തൊപ്പി, താടി എന്നിവയിൽ നിന്ന് തങ്ങൾക്ക് അപകടം നേരിടേണ്ടിവരുമെന്ന് ബിജെപി കരുതുന്നു. അവർക്ക് മുസ്ലീങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രശ്‌നങ്ങളുണ്ട്. ബിജെപി മുസ്ലീം സ്വത്വത്തിന് എതിരാണെന്നും ഒവൈസി പറഞ്ഞു.
വിജയപുര (കർണാടക): ഹിജാബ് ധരിച്ച സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരെ ബിജെപിയുടെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയായി കാണാൻ താൻ ആഗ്രഹിക്കുന്നതെന്ന് ഒവൈസി പറഞ്ഞത്. ഹിജാബ് വിവാദത്തിന് പിന്നാലെ നേരത്തെയും ഒവൈസി ഇക്കാര്യം പറഞ്ഞിരുന്നു. രാജ്യത്തെ മതേതരത്വം തുടച്ചുനീക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ എല്ലാവർക്കും തുല്യ അവസരമെന്ന ആശയത്തിന് ബിജെപി എതിരാണെന്നും ഒവൈസി ആരോപിച്ചു.
ഒവൈസിക്ക് മറുപടിയായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി. ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി ആഗ്രഹിക്കുന്നത് ശരിതന്നെ. പ്രധാനമന്ത്രിയാകുന്നതിൽ ഭരണഘടന ആരെയും വിലക്കുന്നില്ല. അതിന് മുമ്പ്, ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയെ എഐഎംഐഎം പ്രസിഡന്റാക്കുമെന്ന് ഉറപ്പുതരൂ. അതോടുകൂടി നമുക്ക് തുടങ്ങാം- പൂനവല്ല പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സംബന്ധിച്ച സുപ്രീം കോടതിയിലെ വിഭജന വിധിയെക്കുറിച്ചും ഒവൈസി പരാമർശം ഉന്നയിച്ചു. മുസ്ലീം പെൺകുട്ടികൾ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും അവർക്ക് ഹിജാബ് ധരിച്ച് പഠിക്കാൻ പോകണമെങ്കിൽ അത് പ്രശ്നമല്ലെന്നും ഒരു ജഡ്ജി പറഞ്ഞത് അനുകൂലമാണെന്നായിരുന്നു ഒവൈസിയുടെ പരാമർശം.
ഹലാൽ മാംസം, തൊപ്പി, താടി എന്നിവയിൽ നിന്ന് തങ്ങൾക്ക് അപകടം നേരിടേണ്ടിവരുമെന്ന് ബിജെപി കരുതുന്നു. അവർക്ക് മുസ്ലീങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രശ്‌നങ്ങളുണ്ട്. ബിജെപി മുസ്ലീം സ്വത്വത്തിന് എതിരാണെന്നും ഒവൈസി പറഞ്ഞു. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്- എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം കപടതയാണ്. ഇന്ത്യയുടെ വൈവിധ്യവും മുസ്ലീം സ്വത്വവും അവസാനിപ്പിക്കുകയാണ് ബിജെപിയുടെ യഥാർഥ അജണ്ടയെന്നും ഒവൈസി പറഞ്ഞു.
ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് കെജ്രിവാള്‍