മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം.മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്‌ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം

ഹൈദരാബാദ്: 303 സീറ്റ് നേടി ഭരണത്തില്‍ ബിജെപി വീണ്ടും എത്തിയതില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. മുസ്‌ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിചേര്‍ത്തു.

മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം.മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്‌ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. മുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അത്രവലിയ കാര്യമായി കണക്കാക്കേണ്ടതില്ല. കാരണം ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ബി.ജെ.പിയുടെ മുന്നൂറ് സീറ്റുകളൊന്നും നമ്മുടെ അവകാശങ്ങളെ എടുത്തുകളയുന്നില്ല. ഒവൈസി പറഞ്ഞു. ന്യൂസ് ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി ജയിച്ച ഉത്തര്‍പ്രദേശില്‍ പോലും എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ല. മുന്നൂറ് സീറ്റില്‍ വിജയിച്ചപ്പോള്‍ ഇന്ത്യ ഭരിക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് തെറ്റിപോയെന്നും ഒവൈസി പറഞ്ഞു.