Asianet News MalayalamAsianet News Malayalam

'മോദി ഫാക്ടർ അപ്രസക്തം, ഗുജറാത്തിലെ ബിജെപി ജയം 30 വർഷത്തെ വർഗീയ ധ്രുവീകരണത്തിന്റെ ഫലം': സിപിഎം

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങൾ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി.

BJP s victory in Gujarat is the result of 30 years of communal polarization says cpm
Author
First Published Dec 8, 2022, 6:41 PM IST

ദില്ലി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം 30 വർഷത്തെ വർഗീയ ധ്രുവീകരണത്തിന്റെ ഫലമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങൾ ഹിന്ദുത്വ പ്രചാരണത്തിലൂടെ ബിജെപി മറികടന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി. 

ഗുജറാത്തില്‍ ഏഴാം വട്ടം: ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി, എക്കാലത്തെയും വലിയ സീറ്റ് നില

അധികാരം നിലനിർത്താൻ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച ബിജെപിക്ക് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയ വിജയം കനത്ത തിരിച്ചടിയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു. ബിജെപി പ്രചരിപ്പിക്കുന്ന മോദി ഫാക്ടർ അപ്രസക്തമായി. ബിജെപിയുടെ ദുർഭരണത്തിനെതിരെ ജനവിരുദ്ധവികാരം ഉയർന്നു.  ഹിമാചൽ പ്രദേശിലേയും ദില്ലി മുനിസിപ്പൽ കോര്‍പ്പറേഷനിലേയും തെര‍ഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പ്രതിപക്ഷം പഠിക്കണം. പ്രതിപക്ഷ ഐക്യം ഉണ്ടാകേണ്ട സമയമാണിത്. സംസ്ഥാനങ്ങളിൽ ബിജെപിയെ പ്രതിരോധിക്കാനുള്ള പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്ന നിർദ്ദേശവും സിപിഎം മുന്നോട്ട് വെച്ചു. 

ഹിമാചല്‍ പ്രദേശിൽ കോൺഗ്രസിന്റേത് മിന്നുംജയം, ആധിപത്യം 40 സീറ്റുകളില്‍; ബിജെപി കോട്ടകളും കീഴടക്കി

ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ

മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം അവസാനിക്കുന്നില്ല. ചരിത്രം തിരുത്തിക്കുറിച്ച ജയവുമായി ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ. ആകെയുള്ള 182 സീറ്റുകളിൽ 158 സീറ്റുകളും പിടിച്ചാണ് ബിജെപി അധികാരത്തുടർച്ച നേടിയത്. ഗുജറാത്ത് ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് നിലയാണ് ഇത്തവണ നേടിയത്. 1985 ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 എന്ന സീറ്റെന്ന റെക്കോർഡ് പഴങ്കഥയായി. തുടർഭരണത്തിൽ സിപിഎം ബംഗാളിൽ കുറിച്ച ചരിത്രത്തിനൊപ്പമാണ് ഇന്ന് ഗുജറാത്തിൽ ബിജെപി. സംസ്ഥാനത്തെ എല്ലാ മേഖലയും പിടിച്ചടക്കിയാണ് ഈ കുതിപ്പ്. കഴിഞ്ഞ തവണ കോൺഗ്രസിന് മേധാവിത്വം നൽകിയ സൗരാഷ്ട്ര കച്ച് മേഖലയിൽ ഇത്തവണ കോൺഗ്രസ് തരിപ്പണമായി. തെക്കൻ ഗുജറാത്തിലും മധ്യഗുജറാത്തിലും കോൺഗ്രസിന് കരുത്തുള്ള വടക്കൻ ഗുജറാത്തിൽ പോലും ബിജെപിക്ക് എതിരില്ല. വോട്ട് വിഹിതം ഇത്തവണ 50 ശതമാനവും കടന്നു. 

മോ‍ർബി ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണ വിരുധ വികാരം അങ്ങനെ പ്രചാരണത്തിന്‍റെ തുടക്കത്തിൽ തലവേദനയായ വിഷയങ്ങളെല്ലാം ചിട്ടയായ പ്രചാരണത്തിലൂടെ മറികടക്കാൻ ബിജെപിക്കായി. മോദിയോട് ഗുജറാത്തികൾക്കുള്ള താത്പര്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയതിൽ നിന്ന് വ്യക്തമാണ്. വീണ്ടുമൊരിക്കൽ കൂടി അത് മുതലാക്കാൻ പ്രചാരണത്തിൽ മോദിയെ ഇറക്കി മോദിക്കായി വോട്ട് നൽകൂ എന്ന ആഹ്വാനമാണ് ബിജെപി നടത്തിയത്. ഏക സിവിൽ കോഡ്, ദ്വാരകയിൽ നിർമ്മിക്കുന്ന കൂറ്റൻ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി ഗുജറാത്തിന്‍റെ മർമ്മമറിഞ്ഞുള്ള വാഗ്ദാനങ്ങളും ബിജെപി നൽകി. പ്രതിപക്ഷത്ത് വോട്ട് ഭിന്നിക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ അനായാസമായി. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ കൂടി സാനിധ്യത്തിലാണ് പുതിയ സർക്കാർ സത്യപ്രതിഞ്ജ ചെയ്യുക. 

 

 

Follow Us:
Download App:
  • android
  • ios