Nupur Sharma ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് (Prophet Muhammed) പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയെ ബിജെപി സസ്പെൻഡ് ചെയ്തു.
പുനെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് (Prophet Muhammed) പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയെ (Nupur Sharma) ബിജെപി സസ്പെൻഡ് ചെയ്തു. ദില്ലി ബിജെപിയുടെ മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിൻഡാളിനെയും പാർട്ടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ (Nupur Sharma) എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിരുന്നു. പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
മെയ് 28 ന് ഗ്യാൻവാപ്പി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പരാതിക്കാരൻ ആരോപിച്ചു. 153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പോലീസും രജിസ്റ്റർ ചെയ്തിരുന്നു.
നൂപുർ ശർമ്മയുടെ പരാമർശത്തിൽ പരേഡ് മാർക്കറ്റിലെ കടകൾ അടച്ചിടാൻ മുസ്ലീം സംഘടന ആഹ്വാനം ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ സംഘര്‍ഷം ഉണ്ടായിരുന്നു.സം ഘർഷത്തിൽ 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
