കർണാടകയിലെ ധാർവാഡ് ജില്ലയിൽ സ്ത്രീധന പീഡനത്തെയും കടുത്ത ബോഡി ഷെയിമിങ്ങിനെയും തുടർന്ന് 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിൽ സ്ത്രീധന പീഡനത്തെയും കടുത്ത ബോഡി ഷെയിമിങ്ങിനെയും തുടർന്ന് 29-കാരിയായ സ്റ്റാഫ് നഴ്‌സിനെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. "വണ്ണക്കൂടുതലുള്ളതിനാൽ" തനിക്ക് ഭാര്യയെ ഇഷ്ടമല്ലെന്ന് ഭർത്താവ് നിരന്തരം ആക്ഷേപിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ധാർവാഡ് ജില്ലയിലെ നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രിയങ്ക കമലക്കർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബസവരാജ് വദ്ദാർ, ഇയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേശ് എന്നിവരെ നവൽഗുന്ദ് പോലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയങ്കയും ബസവരാജും തമ്മിലുള്ള വിവാഹം 2024 ഡിസംബറിലാണ് നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് ക്രൂരമായ പീഡനങ്ങൾ ആരംഭിച്ചു. സ്വന്തം വീട്ടിൽ നിന്ന് പണവും സ്വർണവും വാങ്ങി വരാൻ ആവശ്യപ്പെട്ട് ഇവർ നിരന്തരം പ്രിയങ്കയെ സമ്മർദ്ദത്തിലാക്കിയിരുന്നു. സ്ത്രീധന പീഡനത്തിന് പുറമെ പ്രിയങ്കയുടെ ശരീരഭാരത്തെയും രൂപത്തെയും ചൊല്ലി ബസവരാജ് നിരന്തരം പരസ്യമായി അപമാനിച്ചിരുന്നു. പ്രിയങ്കയ്ക്ക് ഭർത്താവിനേക്കാൾ തടിയുണ്ടെന്നും, വണ്ണക്കൂടുതൽ കാരണം കുട്ടികളുണ്ടാകില്ലെന്നും പറഞ്ഞ് ഇയാൾ മാനസികമായി പീഡിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇത് ഗ്രാമത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവാഹത്തിന് ശേഷം പ്രിയങ്ക രണ്ട് തവണ ഗർഭിണിയായെങ്കിലും ഭർത്താവിന്റെ ക്രൂരമായ മർദ്ദനം കാരണം രണ്ട് തവണയും ഗർഭഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. "അവൾക്ക് വണ്ണക്കൂടുതലാണെന്നും കുട്ടികളുണ്ടാകില്ലെന്നും പറഞ്ഞ് അവൻ എപ്പോഴും പരിഹസിക്കുമായിരുന്നു. മർദ്ദനം കാരണമാണ് അവളുടെ ഗർഭം അലസിപ്പോയത്," പ്രിയങ്കയുടെ അമ്മാവൻ ആരോപിച്ചു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ നിലവിൽ ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്.

YouTube video player