ഗോപാൽ ഖെംകയുടെ മകനും ആറ് വർഷം മുൻപ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്

ദില്ലി: ബിഹാറിൽ വ്യവസായിയെ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവും വ്യവസായിയുമായ ഗോപാൽ ഖെംകയാണ് കൊല്ലപ്പെട്ടത്. പാട്നയിലെ വീടിനു മുന്നിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗോപാൽ ഖെംകയുടെ മകനും ആറ് വർഷം മുൻപ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാട്നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനാഷെ ഹോട്ടലിന് സമീപത്ത് വെച്ചാണ് സംഭവം. ഗോപാൽ കെംകെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. പനാഷെ ഹോട്ടലിന് സമീപമുള്ള ട്വിന്‍ ടവര്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗോപാൽ ഖെംക കഴിഞ്ഞിരുന്നത്. അക്രമി വെടിയുതിര്‍ത്തശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഖെംക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് വെടിയുണ്ടയും മറ്റു വസ്തുക്കളും പൊലീസ് കണ്ടെത്തി.

സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

ആറുവര്‍ഷം മുമ്പ് ഖെംകയുടെ മകൻ ഗുഞ്ജൻ ഖെംകയും സമാനമായ രീതിയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മകൻ കൊല്ലപ്പെട്ട സമയത്ത് കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നൽകിയിരുന്നെങ്കിൽ ഗോപാൽ ഖെംക കൊല്ലപ്പെടില്ലായിരുന്നുവെന്നും ബിഹാര്‍ ക്രിമിനലുകളുടെ താവളമായി മാറിയെന്നും പപ്പു യാദവ് എംപി ആരോപിച്ചു.

അതേസമയം, സംഭവം നടന്ന് മൂന്നു മണിക്കൂറിനുശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഗോപാൽ ഖെംകയുടെ സഹോദരൻ ശങ്കര്‍ ആരോപിച്ചു. രാത്രി 11.30ഓടെ വെടിവെപ്പുണ്ടായശേഷം പുലര്‍ച്ചെ 2.30നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും ശങ്കര്‍ ആരോപിച്ചു.