'രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന'; കേന്ദ്രമന്ത്രിക്കും കോണ്‍ഗ്രസ് എംഎല്‍എയ്ക്കും എതിരെ കേസ്
കോണ്‍ഗ്രസ് എംഎല്‍എമാരായ ബൻവർലാൽ ശർമ്മയും വിശ്വേന്ദ സിംഗും ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം
ദില്ലി: രാഷ്ട്രീയ നാടകം തുടരുന്ന രാജസ്ഥാനില്‍ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെയും കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെയും കേസ് എടുത്തു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഗജേന്ദ്രസിങ് ഷെഖാവത്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. വിമത എംഎൽഎ ബൻവർലാൽ ശർമ്മയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എമാരായ ബൻവർലാൽ ശർമ്മയും വിശ്വേന്ദ സിംഗും ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആരോപണം. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നേതാക്കളുമായി എംഎല്‍എ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ തങ്ങളുടെ കയ്യിലുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ വ്യാപകമായി പ്രചരിക്കുന്ന ശബ്ദരേഖ തന്‍റേതല്ലെന്നും വ്യാജമാണെന്നുമാണ് ബന്‍വര്‍ലാല്‍ ശര്‍മ്മ ആരോപിക്കുന്നത്.
പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‍ത രണ്ട് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പൊട്ടിത്തെറിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരുകളെ വീഴ്‍ത്താന്‍ ബിജെപി ഗൂഡാലോചന നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം. കൊവിഡ് നേരിടേണ്ട സമയത്ത് ഭരണം പിടിക്കാന്‍ മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.
Read More: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു