ഉന്നാവ് കേസ്; കുല്‍ദീപ് സിംഗ് സെംഗാറിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ
ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ദില്ലി: ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കോടതി കേസ് ഇന്ന് പരിഗണിക്കും.
ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെംഗാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: ഉന്നാവ് പെൺകുട്ടിയെ ദില്ലിയിലേക്ക് മാറ്റില്ല, ലഖ്‍നൗവിൽ മികച്ച ചികിത്സ നൽകണമെന്ന് സുപ്രീംകോടതി
അതേസമയം, ഉന്നാവോ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ കേസ് ലഖ്നൗ സിബിഐ കോടതിയിൽ തന്നെ തുടരും. കേസ് ദില്ലി കോടതിയിൽ നിന്ന് ലഖ്നൗ കോടതിയിലേക്ക് തന്നെ മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ദില്ലി കോടതിയിലേക്ക് ഇപ്പോൾ കേസ് മാറ്റുന്നത് അന്വേഷണത്തെയും പ്രതികളുടെ കസ്റ്റഡിയെയും ബാധിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
Read Also:ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, ആശങ്കയായി കടുത്ത പനി
യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കുല്‍ദീപ് സിംഗ് സെംഗാര്‍ ഇപ്പോള്‍ സീതാപ്പൂര്‍ ജയിലിലാണുള്ളത്.