ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ മാറ്റം വരുന്നു; ബുക്ക് ചെയ്യുമ്പോള്‍ ഒടിപി നമ്പര്‍ കിട്ടും
ഇന്ത്യയില്‍ 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും.
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണ കമ്പനികള്‍. ബുക്ക് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ഒടിപി നമ്പര്‍ കാണിച്ചാലേ ഗ്യാസ് കിട്ടൂ. സിലിണ്ടര്‍ ദുരുപയോഗം തടയുകയാണ് ലക്ഷ്യം.
നവംബര്‍ 1 മുതലാണ് ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലെ മാറ്റം നടപ്പാകുന്നത്. ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വണ്‍ ടൈം പാസ്‍വേര്‍ഡ് അഥവാ ഒടിപി നമ്പര്‍ ഉപഭോക്താവിന്‍റെ മൊബൈലിലേക്ക് മെസേജ് ആയി എത്തും. ഗ്യാസ് വിതരണത്തിനായി ആളുകളെത്തുമ്പോള്‍ ഇത് കാണിക്കണം. എങ്കിലേ സിലിണ്ടര്‍ ഇറക്കൂ. ഗ്യാസ് ഏജൻസിയില്‍ കൊടുത്ത നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി പുതുക്കി നല്‍കണം. പാചക വാതക സിലിണ്ടറുകള്‍ മറിച്ചുനല്‍കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതിന് പരിഹാരം കാണാനാണ് ഒടിപി നമ്പര്‍ അടിസ്ഥാനമാക്കി വിതരണം ചെയ്യാനുള്ള തീരുമാനം.
എന്നാല്‍, ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് വിതരണക്കാരുടെ പരാതി. ഇന്ത്യയില്‍ 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും.