തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉന്നതതല യോഗം വിളിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ കരൂരിലിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംഭവം അത്യധികം ദുഃഖകരമാണെന്നും മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും പിണറായി അറിയിച്ചു.
പ്രസിഡന്റ് വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സെക്രട്ടറിയേറ്റിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. കളക്ടർമാരും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. വിജയ്ക്കെതിരെ വിമർശനവുമായി തമിഴ്നാട് സിപിഎം രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ടിവികെ റാലികൾക്ക് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതും മറികടന്ന് നടത്തിയുള്ള റാലിയിലാണ് വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്.
സ്റ്റാലിൻ നാളെ കരൂരിൽ
മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും. ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.

