പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നൽകിയ തുർക്കി ഉൾപ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനെ ആയുധ പരീക്ഷണ കേന്ദ്രമാക്കി മാറ്റാൻ മറയായി ചൈന ഉപയോഗിച്ചതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (കപ്പാസിറ്റി ഡെവലപ്‌മെന്റ് ആൻഡ് സസ്റ്റനൻസ്) ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിംഗ്. പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നൽകിയ തുർക്കി ഉൾപ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്‌ഐസിസിഐ സംഘടിപ്പിച്ച 'ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൈനിക രം​ഗത്ത് മെച്ചപ്പെട്ട വ്യോമ പ്രതിരോധത്തിന്റെയും ദ്രുത സാങ്കേതിക പുരോഗതിയുടെയും നിർണായക ആവശ്യകതയെ ഓപ്പറേഷൻ എടുത്തുകാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിനിടെ ചൈനയിൽ നിന്ന് പാകിസ്ഥാന് യുദ്ധക്കളത്തിലെ തത്സമയ വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ചൈന തത്സമയ വിവരങ്ങൾ പാകിസ്ഥാന് നൽകി. 

ചൈനയ്ക്ക് മറ്റ് ആയുധങ്ങൾക്കെതിരെ അവരുടെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിയുമെന്നതിനാൽ പാകിസ്ഥാനെ അവർ പരീക്ഷണ ശാലയായി ഉപയോ​ഗിച്ചു. തുർക്കിയും ഒരു പ്രധാന പങ്ക് വഹിച്ചു. അവർ നിരവധി ഡ്രോണുകൾ നൽകി. ചൈന സാധ്യമായ എല്ലാ പിന്തുണയും നൽകുകയും തത്സമയ ഇന്റലിജൻസ് വിവരങ്ങൾ പോലും നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.