നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പതക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായതിനെ തുടര്‍ന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദ്ദേശം. 200 ദ്രുത കർമ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നീരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സി പി ദിപേന്ദ്ര പതക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റു പ്രശ്നങ്ങളിലേക്ക് പോകാതെ നോക്കാനാണ് ശ്രമം. ആക്രമണത്തിന് ആരെങ്കിലും മുതിർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മേഖലയിൽ കൂടൂതൽ പൊലീസിനെ വ്യന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

വടക്കു പടിത്താറാൻ ദില്ലിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. ദില്ലി പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ ഇതുവഴി ഷോഷയാത്ര നടന്നിരുന്നു. ഇതിന് നേരെ കല്ലേറ് നടന്നതായാണ് വിവരം. കർശന സുരക്ഷയൊരുക്കാൻ ദില്ലി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

ജനം സംഘർഷ മേഖലയിൽ കൂട്ടം കൂടി നിൽക്കുകയാണ്. ഒരു വശത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 200 ലേറെ ദ്രുതകർമ സേനാംഗങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ ദില്ലിയിൽ പലയിടത്തും സുരക്ഷയൊരുക്കിയിട്ടുണ്ട്. സ്ഥലത്ത് ഹിന്ദു മുസ്ലിം സംഘർഷമാണെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെട്രോൾ ബോംബെറിഞ്ഞെന്നും വാഹനങ്ങൾ തകർത്തെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.