മധുരയിൽ റൈഫിൾ ഷൂട്ടറായ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യയെന്ന് പോലീസ് സംശയിക്കുന്നു. കുട്ടി ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം നേരിട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ വീട്ടിൽ ആത്മഹത്യ ചെയ്ത് പത്താം ക്ലാസുകാരൻ. പരിശീലനം ലഭിച്ച റൈഫിൾ ഷൂട്ടറായിരുന്നു കുട്ടിയെന്നും തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആത്മഹത്യക്കായി തന്റെ സ്‌പോർടിംഗ് റൈഫിൾ ആണോ കുട്ടി ഉപയോഗിച്ചതെന്ന് ഉറപ്പായിട്ടില്ലെന്നും പുതൂർ പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടി അക്കാദമിക് വിഷയങ്ങളിൽ വലിയ താൽപര്യം കാണിച്ചില്ലെന്നാണ് അന്വേഷണത്തിലൂടെ അറിഞ്ഞതെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായോ എന്ന് പരിശോധിക്കും. വിദ്യാർത്ഥി മറ്റേതെങ്കിലും തരത്തിലുള്ള വൈകാരിക സമ്മർദ്ദം നേരിട്ടിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചർത്തു.

മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് വരികയാണ്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധന കഴിയുന്നതോടെ കാര്യങ്ങൾക്ക് കുറേക്കൂടി വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)