ദേശീയ തലത്തിൽ ആശയപരമായി എതിർ ചേരിയിലാണെങ്കിലും പ്രാദേശിക തലങ്ങളിൽ കൈ പിടിക്കാൻ തീരുമാനിച്ചുവെന്നാണ് കൗൺസിലർമാർ പ്രതികരിക്കുന്നത്
മലേഗാവ്: മഹാരാഷ്ട്രയിലെ മലേഗാവിൽ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, ബിജെപി കൗൺസിലർമാർ ഒന്നിക്കുന്നു. കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് ബദ്ധവൈരികൾ കൈകോർക്കുന്നത്. മലേഗാവ് നഗരത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ലക്ഷ്യമിട്ട് മൂന്ന് കോൺഗ്രസ് കൗൺസിലർമാരും രണ്ട് ബിജെപി കൗൺസിലർമാരും ചേർന്ന് സ്വതന്ത്രമായി പുതിയൊരു സഖ്യം രൂപീകരിക്കുകയായിരുന്നു. ഭാരത് വികാസ് അഘാഡി എന്നാണ് ഈ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. 84 കൗൺസിലർമാരുള്ള കോർപ്പറേഷനിൽ സ്വതന്ത്ര സഖ്യം നിർണായകമാവുമെന്നാണ് ലഭ്യമാകുന്ന സൂചന. ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത സ്ഥിതിയാണ് മലേഗാവിലുള്ളത്. പുതിയ സഖ്യത്തെ കോൺഗ്രസ് കൗൺസിലർ ഇജാസ് ബെഗ് ആണ് നയിക്കുന്നത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ഉറപ്പിക്കാൻ പ്രമുഖ പാർട്ടികൾ ചർച്ചകൾ ഊർജ്ജിതമാക്കുന്നതിനിടയിലാണ് കോൺഗ്രസ്, ബിജെപി കൗൺസിലർമാരുടെ അപ്രതീക്ഷ നീക്കം.
അപ്രതീക്ഷ നീക്കവുമായി കോൺഗ്രസ് ബിജെപി സഖ്യം
ദേശീയ തലത്തിൽ ആശയപരമായി എതിർ ചേരിയിലാണെങ്കിലും പ്രാദേശിക തലങ്ങളിൽ കൈ പിടിക്കാൻ തീരുമാനിച്ചുവെന്നാണ് കൗൺസിലർമാർ പ്രതികരിക്കുന്നത്. മലേഗാവിൽ 35 സീറ്റുകളുമായി ഇസ്ലാം പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുള്ളത്. 21 സീറ്റുമായി എഐഎംഐഎം, 18 സീറ്റുമായി ഏക്നാഥ് ഷിൻഡേ, 5 സീറ്റുമായി സമാജ്വാദി പാർട്ടി, മൂന്ന് സീറ്റുമായി കോൺഗ്രസ്, 2 സീറ്റുമായി ബിജെപിയും അധികാരം പിടിക്കാൻ രംഗത്തുണ്ട്. മേയർ പദവി ജനറൽ വിഭാഗത്തിലെ വനിതയ്ക്കായി നീക്കി വച്ചിരിക്കുന്നുവെന്നതും മലേഗാവിൽ പുതിയ സഖ്യത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. ബിജെപിയുമായോ ഷിൻഡെ വിഭാഗം ശിവസേനയുമായോ യാതൊരു സഖ്യത്തിനുമില്ലെന്ന് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ വ്യക്തമാക്കി. നേരത്തെ അംബർനാഥ്, അകോട്ട് മുൻസിപ്പൽ കൗൺസിലുകളിലും ബിജെപി പ്രാദേശികമായി കോൺഗ്രസുമായും എഐഎംഐഎമ്മുമായും സഖ്യമുണ്ടാക്കിയത് വിവാദമായിരുന്നു. ഇത്തരം സഖ്യങ്ങൾ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പ്രതികരിച്ചിരുന്നു.


