പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം
- ഡിഎംകെയും കോൺഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
- ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന് ഇരുപാർട്ടികളുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ പ്രതിഷേധ റാലിക്കും ആഹ്വാനം ചെയ്‌തു.
അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഇന്ത്യൻ മക്കൾ കക്ഷിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹര്‍ജി ഇന്ന് രാത്രി തന്നെ പരിഗണിക്കും. ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും തമിഴകത്ത് പ്രതിരോധം ആളിക്കത്തുകയാണ്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചാൽ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി വിദ്യാർത്ഥികൾക്ക് ഡീന്‍ താക്കീത് നല്‍കി. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷിക്കാൻ കാൺപൂർ ഐഐടിയിൽ കമ്മിറ്റി രൂപീകരിച്ചു. അതേ സമയം പോണ്ടിച്ചേരി സർവകലാശാഴയിൽ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദധാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. മധുരയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.