തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ സർക്കാരിൽ ഉൾപ്പെടുത്താനുള്ള ടിവികെ നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു നീക്കം വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാൻ കാരണമാകുമെന്ന് കാർത്തി ചിദംബരം.
ചെന്നൈ: അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു തീരുമാനം രാഷ്ട്രീയപരമായി സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്നും വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നും കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ സർക്കാരിൻ്റെ ഭാഗമാക്കേണ്ട ആവശ്യമില്ലെന്നും കാർത്തി ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.

അണ്ണാ ഡിഎംകെയെ സർക്കാരിന്റെ ഭാഗമാക്കേണ്ട ആവശ്യമില്ല, അണ്ണാ ഡിഎംകെയുടെ പിന്തുണയില്ലാതെ സർക്കാരിന് അടുത്ത അഞ്ച് വർഷം സുഖമായി ഭരണം നടത്താം. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ അത് പോരായ്മയാകുമെന്നും കാർത്തി ചിദംബരം പറഞ്ഞു.
അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തേണ്ട ഒരു കാര്യവുമില്ലെന്ന് ജനങ്ങളും പറയുന്നു. ഇതൊരു പരിവർത്തന സർക്കാരാണെന്നാണ് ജനം പറഞ്ഞത്. അതുകൊണ്ടാണ് കമ്യൂണിസ്റ്റിനെയും മുസ്ലീം ലീഗിനെയും വിസികെയെയും കോൺഗ്രസിനെയും ഉൾപ്പെടുത്തിയത് അവർ അംഗീകരിച്ചത്. അണ്ണാ ഡിഎംകെയെ ഉൾപ്പെടുത്തിയാൽ, തന്നെ സംബന്ധിച്ച്, അത് പൂർണമായി അംഗീകരിക്കാനാവില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു.
അതേസമയം സമാന അഭിപ്രായവുമായി സർക്കാരിന്റെ ഭാഗമായ വിസികെയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അണ്ണാ ഡിഎംകെ എംഎൽഎമാരെ മന്ത്രിയാക്കുന്നതിനെതിരെ വിസികെ ജനറൽ സെക്രട്ടറി ഡി രവികുമാർ രംഗത്തെത്തി. ഇത്തരമൊരു നീക്കം രാഷ്ട്രീയ ധാർമികതയെയും സദാചാര ഔചിത്യത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ്‍ നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് അനുകൂലമായി 25 അണ്ണാ ഡിഎംകെ എംഎൽഎമാരാണ് വോട്ട് ചെയ്തത്. 108 അംഗങ്ങളുള്ള ടിവികെ നേതൃത്വം നൽകുന്ന സർക്കാരിന് അനുകൂലമായി കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികൾക്ക് പുറമേ, അണ്ണാ ഡിഎംകെ വിമത എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയതോടെ ആകെ 144 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിരുന്നു.


