ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോർഡ് ബിജെപി ആഘോഷമാക്കുന്നതിനിടെയാണ് വിമർശനവുമായി ഖാർഗെ രംഗത്തെത്തിയത്.
ദില്ലി: ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ലെന്ന് പറഞ്ഞ ഖാർഗെ, 12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോർഡ് ബിജെപി ആഘോഷമാക്കുന്നതിനിടെയാണ് ഖാർഗെയുടെ വിമർശനം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണെന്ന് മല്ലികാർജുന ഖാർഗെ പറഞ്ഞു. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതും അദ്ദേഹം തന്നെ. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ആരാണെന്ന് തെളിയിക്കാൻ ഇപ്പോൾ ബിജെപിക്ക് പരിഹാസ്യമായ പുതിയൊരു വിഭാഗം തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു.
"ആരുടെ മന്ത്രിസഭയിലാണ് സർദാർ വല്ലഭായ് പട്ടേൽ ഉപപ്രധാനമന്ത്രിയായിരുന്നത്? ആരുടെ മന്ത്രിസഭയിലാണ് ഡോ. ബി ആർ അംബേദ്കർ നിയമമന്ത്രിയായിരുന്നത്? ആരുടെ മന്ത്രിസഭയിലാണ് ഡോ. ശ്യാമ പ്രസാദ് മുഖർജി മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്?" - ഖാർഗെ ചോദിച്ചു.
12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി എന്നിവയുടെ വലയിൽ രാജ്യത്തെ ജനങ്ങളെ അവർ തളച്ചിരിക്കുകയാണ്. എല്ലാ മേഖലകളിലും വെറും പ്രചരണങ്ങളും പരാജയവും ജനങ്ങളോടുള്ള വഞ്ചനയും മാത്രമാണ് ഉണ്ടായത്. ഇപ്പോൾ നേട്ടങ്ങളുടെ പേരിൽ ഈ സർക്കാരിന് ബാക്കിയുള്ളത് ഇവന്റ് മാനേജ്‌മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും ഖാർഗെ വിമർശിച്ചു.


