പ്രതിദിന രോഗമുക്തി കണക്കില്‍ വര്‍ധനവ്; സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
ചിലയിടങ്ങളില്‍ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം മാറുന്നവരുടെ നിരക്ക് പ്രതിദിനം ഉയരുകയാണെന്നും നിലവിൽ 62 ശതമാനമാണ് നിരക്കെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്. ചിലയിടങ്ങളില്‍ പ്രാദേശിക വ്യാപനം നടന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. എണ്‍പത് ശതമാനം കേസുകളും 49 ജില്ലകളിലാണ്. കൊവിഡ് വാക്സിൻ മൃഗങ്ങളിൽ പരീക്ഷണം പൂർത്തിയാക്കിയതായും ക്ലിനിക്കൽ ട്രയലുകൾ ഉടൻ തുടങ്ങുമെന്നും കേന്ദ്രം വിശദീകരിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 7,67,296 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 487 പേർ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകൾ പറയുന്നത്. നിലവിൽ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് വരെ 4,76,378 പേർ കൊവിഡ് മുക്തരായി. മഹാരാഷ്ട്രയിൽ തന്നെയാണ് എറ്റവും കൂടുതൽ രോഗികൾ. 2,23,724 പേർക്കാണ് ഇത് വരെ മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.