ബിരിയാണി വാങ്ങിപ്പോയ ആളും കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടക്കുന്നതിനിടെ യുവാവ് കടയുടമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
റാഞ്ചി: വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം പാഴ്സൽ നൽകിയത് ചിക്കൻ ബിരിയാണി. കടയുടമയെ വെടിവച്ച് കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് 47കാരനായ ഭക്ഷണശാലയുടെ ഉടമ വെടിയേറ്റ് മരിച്ചത്. വിജയ കുമാർ നാഗ് എന്ന 47കാരനാണ് കൊല്ലപ്പെട്ടത്. ഭിട്ടാ സ്വദേശിയാണ് ഇയാൾ. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കാങ്കേ പിതോറിയ റോഡിലാണ് വിജയ കുമാർ നാഗിന്റെ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിലെത്തിയ ഒരാൾ വെജ് ബിരിയാണി പാർസൽ ആയി ആവശ്യപ്പെട്ടിരുന്നു. പാർസലും വാങ്ങിപ്പോയ ഇയാൾ ആളുകളുമായി തിരിച്ചെത്തി. ഹോട്ടലിൽ നിന്ന് നൽകിയത് വെജ് ബിരിയാണി ആണെന്ന് വിശദമാക്കുകയായിരുന്നു.
അത്താഴം കഴിക്കുന്നതിനിടെ നെഞ്ചിൽ തറച്ചത് ഒന്നിലേറെ ബുള്ളറ്റുകൾ
ഈ സമയത്ത് വിജയ കുമാർ നാഗ് ഭക്ഷണം കഴിക്കുകയായിരുന്നു. ബിരിയാണി വാങ്ങിപ്പോയ ആളും കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടക്കുന്നതിനിടെ യുവാവ് കടയുടമയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിജയ കുമാർ നാഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 47കാരന്റെ നെഞ്ചിലാണ് ഒന്നിലേറെ ബുള്ളറ്റുകൾ തുളച്ച് കയറിയത്. സംഭവത്തിൽ അക്രമിക്കായി പൊലീസ് നിരവധി സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി.
ഞായറാഴ്ച രാവിലെ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച വിജയ കുമാർ നാഗിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാങ്കേ പിതോറിയ റോഡ് ഉപരോധിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട പ്രതിഷേധം ഉടൻ അറസ്റ്റുണ്ടാവുമെന്ന പൊലീസ് ഉറപ്പിന് പിന്നാലെയാണ് അവസാനിച്ചത്.


