ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന.

ദില്ലി: ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി. ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

അതേസമയം, സ്ഫോടനത്തിന്റെ ആസൂത്രകർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എൻഐഎയ്ക്ക് ലഭിച്ച സൂചന. വിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിർദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുർക്കി അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഇന്ത്യാക്കാരൻ തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.