ജെഎന്‍യു സമരം: കാമ്പസ്സില്‍ സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
വൈസ് ചാന്‍സിലര്‍, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവര്‍ക്ക് ജോലിക്ക് എത്താൻ സുരക്ഷ നൽകണമെന്നാണ് ദില്ലി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
ദില്ലി: നാളെ മുതൽ ജെഎൻയുവിൽ സുരക്ഷ ഒരുക്കാൻ ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. വൈസ് ചാന്‍സിലര്‍, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവര്‍ക്ക് ജോലിക്ക് എത്താൻ സുരക്ഷ നൽകണമെന്നാണ് ദില്ലി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കാമ്പസിന്റെ സുഗമമായ പ്രവർത്തനം പൊലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെ സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.
അതേസമയം, പ്രശ്നപരിഹാരത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അധികൃതരും ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ച തുടരുകയാണ്. ഫീസ് വർധനയെ തുടർന്ന് ഒരു മാസത്തിലേറെയായി ജെഎന്‍യുവില്‍ വിദ്യാർത്ഥികൾ സമരത്തിലാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ ബഹിഷ്ക്കരിക്കുമെന്നും വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിസമരത്തിന് പിന്തുണയുമായി ജെഎൻയു അധ്യാപക സംഘടനയും രംഗത്തുണ്ട്