വായ്പാ തർക്കം: സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി, മൂന്നുപേർ അറസ്റ്റിൽ
ദില്ലിയിൽ വായ്പാ തർക്കത്തെ തുടർന്ന് വയോധികയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ മറവ് ചെയ്തു. ജനുവരി രണ്ടിന് കാണാതായ മീന വാധവാന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്.
ദില്ലി: ദില്ലിയിൽ വായ്പാ തർക്കത്തെ തുടർന്ന് വയോധികയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ മറവ് ചെയ്തു. ജനുവരി രണ്ടിന് കാണാതായ മീന വാധവാന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. വായ്പാ തർക്കത്തിന്റെ പേരിൽ സ്ത്രീയെ മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് മീന വാധവ എന്ന സ്ത്രീയുടെ മൃതദേഹം കുഴിച്ച് പുറത്തെടുത്തത്. മാസങ്ങളായി ദില്ലിയിൽ നടന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. സംഭവത്തിൽ രോഹൻ, മൊബിൻ ഖാൻ, നവീൻ എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.. ഇവരെ ചോദ്യംചെയ്ത് വരികയാണ്. വഴിയോര കച്ചവടക്കാർക്കും കൂലപ്പണിക്കാർക്കും പണം പലിശയ്ക്ക് നൽകിയിരുന്ന ഇടപാടുകാരിയായിരുന്നു മീന. കടം നൽകിയ തുക തിരികെ നൽകാൻ സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പെട്ടെന്ന് തിരിച്ചുവരാമെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മീന പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒന്നും ലഭിക്കാത്തതും പൊലീസിന് വെല്ലുവിളിയായി. പിന്നാലെ ഇവരുടെ കോൾ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളിൽ ഒരാളെ ചോദ്യം ചെയ്തു.
എന്നാൽ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് നവീൻ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെല്ലാം കൊല്ലപ്പെട്ട മീനയുടെ കുടുംബവുമായി ബന്ധമുള്ളവരാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശ്മശാനത്തിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത് സംബന്ധിച്ച് രേഖപ്പെടുത്താതിരുന്ന ശ്മശാനം സൂക്ഷിപ്പുകാരനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.