പൊലീസുകാരന്‍റെ കോളറിന് കുത്തിപ്പിടിച്ച് മുന്‍ മുഖ്യമന്ത്രി; രാഹുല്‍ പറഞ്ഞിട്ടാണോ? ആഞ്ഞടിച്ച് ബിജെപി
കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തിന്‍റെയും തള്ളലിന്‍റെയും ഇടയില്‍ കയറിയ ദിഗ് വിജയ് സിംഗിനെ പിടിച്ചുമാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ തിരികെ ആക്രമിക്കുകയായിരുന്നു.
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് (Digvijaya Singh) പൊലീസ് ഉദ്യോഗസ്ഥന്‍റെ കോളറിന് കുത്തിപിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ഭോപ്പാലിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാരെ പൊലീസ് തടഞ്ഞതാണ് ദിഗ് വിജയ് സിംഗിനെ പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തിന്‍റെയും തള്ളലിന്‍റെയും ഇടയില്‍ കയറിയ ദിഗ് വിജയ് സിംഗിനെ പിടിച്ചുമാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ തിരികെ ആക്രമിക്കുകയായിരുന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രി നടത്തിയ അതിക്രമത്തിനെതിരെ ബിജെപി രംഗത്ത് വന്നു. ദിഗ് വിജയ് സിംഗ് നിയമം കൈയിലെടുത്തതിനെ കുറിച്ച് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചോദിച്ചു.
സോണിയാ ഗാന്ധി ഇതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. രാഹുൽ ഗാന്ധി ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ചൗഹാന്‍ ചോദിച്ചു. എന്നാല്‍, ഭരണകക്ഷിയായ ബിജെപി ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ പണം ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍
മുംബൈ: ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന മഹാരാഷ്ട്രാ ഗവർണറുടെ പ്രസ്താവന വിവാദത്തിൽ. ഈ വിഭാഗങ്ങൾ പോയാൽ സാമ്പത്തിക തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. മറാഠികളെ അപമാനിച്ച ഗവർണർ മാപ്പ് പറഞ്ഞ് പദവിയിൽ നിന്ന് ഒഴിയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പരാമർശത്തെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയും പറഞ്ഞു. തന്‍റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്ന് ഗവർണർ പിന്നീട് വാർത്താക്കുറിപ്പ് ഇറക്കി
ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കി നോക്കൂ, പിന്നെ ഇവിടെ പണം കാണില്ല.പിന്നെ സാമ്പത്തിക തലസ്ഥാനമെന്ന് മുംബൈയെ വിളിക്കാൻ പറ്റാതാവും - മുംബൈയിലെ അന്ധേരിയിൽ ഇന്നലെ നടന്ന ഒരു പൊതു പരിപാടിയിൽ ഗവർണർ ഭഗത് സിംഗ് കോഷ്യാരി നടത്തിയ ഈ പ്രസംഗമാണ് മഹാരാഷ്ട്രയെ ഇളക്കിമറിച്ച വിവാദമായി മാറിയിരിക്കുന്നത്.
അന്ധേരിയിലെ ഒരു ജംഗ്ഷന് രാജസ്ഥാനി സാമൂഹിക പ്രവർത്തക ശാന്തിദേവി കോത്താരിയുടെ പേര് നൽകുന്ന ചടങ്ങിലായിരുന്നു ഗവര്‍ണറുടെ വിവാദപരാമര്‍ശം. മുംബൈയെ വളർത്തിയതിൽ രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ളവരുടെ പങ്കിനെ അദ്ദേഹം വാനോളം പുകഴ്ത്തിയപ്പോൾ ആണ് ചില പരാമര്‍ശങ്ങൾ വിവാദങ്ങൾക്ക് വഴി തുറന്നത്.
- 'ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചില്ലേ?'; വർഗീയ അതിപ്രസരമെന്ന് റിയാസ്
- കോമൺവെൽത്ത് ഗെയിംസ്: ആദ്യ ലക്ഷ്യം ഫൈനലെന്ന് ഹോക്കി ടീം നായകൻ മൻപ്രീത് സിങ്
പദവിക്ക് നിരക്കാത്തതാണ് ഗവർണറുടെ പ്രസ്താവനയെന്ന് മുൻമുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഞ്ഞടിച്ചു. രണ്ടരവർഷക്കാലം മറാത്തി വിഭവങ്ങൾ ആസ്വദിച്ചു.ഇനി അദ്ദേഹത്തിന് കോലാപ്പൂർ ചെരുപ്പ് കാണാനുള്ള സമയമായി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഗവർണറെ തിരിച്ച് വിളിക്കുകയോ ജയിലിലടക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.
ഗവർണറുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ പ്രതികരണം. മുംബൈയുടെ വളർച്ചയിൽ മറാഠികളുടെ പങ്ക് കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.തന്‍റെ വാക്കുകളെ ചിലർ രാഷ്ട്രീയ ലക്ഷ്യംവച്ച് വളച്ചൊടിച്ചതാണെന്ന് ഭഗത്സിംഗ് കോഷ്യാരി പിന്നീട് വിശദീകരണകുറിപ്പിറക്കി. രാജസ്ഥാനി സമൂഹം നടത്തിയ പരിപാടിയിൽ അവരുടെ സംഭാവനകളെ പ്രശംസിക്കുകയാണ് ചെയ്തത്. അത് മഹാരാഷ്ട്രക്കാരെ അപമാനിക്കാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.