ഇന്ത്യ സഖ്യത്തിൽ ഭിന്നത; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല
ഏകോപന സമിതിയിൽ സിപിഎം പ്രതിനിധി ഇല്ല. 14 അംഗ ഏകോപന സമിതിയിൽ സിപിഎം നേരത്തെ പ്രതിനിധിയെ നിർദ്ദേശിച്ചിരുന്നില്ല.

ദില്ലി: ബിജെപിക്കെതിരെ രൂപികരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തില്‍ ഭിന്നത. ഏകോപനത്തിനായി രൂപികരിച്ച ഉന്നതാധികാര സമിതിയെ സിപിഎം എതിര്‍ത്തു. തീരുമാനങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ എടുക്കുന്പോള്‍ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്ന് പിബി വിലയിരുത്തി. കോണ്‍ഗ്രസുമായി സമിതിയില്‍ സഹകരിക്കുന്നത് തിരിച്ചടിയാകുമെന്ന കേരള നേതൃത്വത്തിന്‍റെയടക്കം നിലപാടാണ് തീരുമാനത്തില്‍ നിര്‍ണായകമായത്
ഇന്ത്യ സഖ്യം രൂപികരിച്ചതിന് പിന്നാലെ ഏകോപനത്തിന് ഉള്‍പ്പെടെ ചില സമിതികളും ഉണ്ടാക്കാൻ തീരുമാനമായിരുന്നു. പതിനാല് അംഗ ഉന്നതാധികാര ഏകോപന സമിതിയൊഴികെയുള്ളതില്‍ സിപിഎമ്മും പങ്കാളിയായി. എന്നാല്‍ പിബി യോഗം ചേർന്ന ശേഷം അംഗത്തെ പറയാമെന്നതായിരുന്നു ആദ്യ നിലപാട് എങ്കില്‍ പിബി യോഗത്തിന് ശേഷം ഏകോപന സമിതിയെ തന്നെ സിപിഎം തള്ളുകയായിരുന്നു. തീരുമാനങ്ങള്‍ പാര്‍ട്ടി നേതൃത്വങ്ങളെടുക്കുന്പോള്‍ പ്രത്യേകം സമിതിക്ക് പ്രസക്തിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ഒരു സമിതിയില്‍ പ്രവർത്തിച്ചാല്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്നതാണ് കേരള നേതൃത്വത്തിന്‍റെ നിലപാട്. ആര് ഏകോപന സമിതിയില്‍ അംഗമാകുമെന്നതിലും നേതൃത്വത്തില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമിതിയില്‍ അംഗമാകണമെന്ന ഒരു വിഭാഗം താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും കേരള ഘടകം അടക്കം എതിർത്തതായും വിവരമുണ്ട്. സിപിഎം സമതിയെ തള്ളുന്പോഴും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമിതിയില്‍ അംഗമായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.