നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് ഡിജിപി ജി വെങ്കട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. പുതിയ ഡിജിപിയായി സന്ദീപ് റായ് റാത്തോറിനെ നിയമിച്ചു. താംബരം, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പ്രധാന പോലീസ് തസ്തികകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ പൊലീസ് തലവനായി നിയമിച്ച് ഉത്തരവിട്ടു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല ഇദ്ദേഹത്തിനായിരിക്കും.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെ മറ്റ് ചില പ്രധാന പൊലീസ് തസ്തികകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പൊലീസ് കമ്മീഷണറായ എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണറായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു. ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുവരെ ഈ ഉദ്യോഗസ്ഥർ തൽസ്ഥാനങ്ങളിൽ തുടരും. തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമിതരായ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. ഡിഎംകെ സർക്കാർ നിയമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന പദവികളിൽ തുടരുന്നത് ചില ബിജെപി ഹാൻഡിലുകൾ വിമർശിച്ചിരുന്നു. പിന്നാലെയാണ് തീരുമാനം.