വീട്ടിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തോത് ഉയർത്തിയതെന്നാണ് നിരീക്ഷണം

ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറക്കത്തിൽ. ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി, മൂന്ന് നില വീട്ടിലേക്ക് തീ പടർന്നു. കനത്ത ചൂടിൽ അടുക്കളയിലെ ഗ്യാസ് കുറ്റി കൂടി പൊട്ടിത്തെറിച്ചതോടെ കത്തിയമർന്ന് വീട്. ഇൻഡോറിൽ കൊല്ലപ്പെട്ടത് 7 പേർ. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ബുധനാഴ്ച പുലർച്ചെ വൻ അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തോത് ഉയർത്തിയതെന്നാണ് നിരീക്ഷണം. ഇൻഡോറിലെ ബ്രാജേശ്വരി അനക്സ് കോളനിയിൽ പുലർച്ചെ 3.30നും 4.30നും ഇടയിലാണ് പൊട്ടിത്തെറിയുണ്ടായത്. വീട്ടിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. പൊട്ടിത്തെറിക്കിടെ വീട്ടിൽ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ചാർജിംഗ് പോയിന്റിലെ പൊട്ടിത്തെറി കാറിലേക്കും വീട്ടിലേക്കും തീ പടർത്തിയെന്നാണ് സംശയിക്കുന്നത്. 

Scroll to load tweet…

അഗ്നിബാധയ്ക്കിടെ മൂന്ന് പേരെ രക്ഷിക്കാനായിട്ടുണ്ട്. അപകട സമയത്ത് പത്ത് പേരോളമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ വാതിലുകളിൽ ഇലക്ട്രോണിക് ലോക്കുകളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇതാണ് അഗ്നിബാധയുണ്ടായ സമയത്ത് വീട്ടുകാർക്ക് പുറത്തിറങ്ങുന്നതിന് തടസമായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. അഗ്നിബാധയിൽ നിന്ന് രക്ഷിച്ചവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം