പഞ്ച്കുലയിൽ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയാണ് കുടുംബം ഇവിടെയെത്തിയത്

ദില്ലി: ഹരിയാനയിൽ ഒരു കുടുംബത്തിലെ 7 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മിത്തൽ, ഭാര്യ മൂന്ന് മക്കൾ, മിത്തലിന്‍റെ അമ്മ, അച്ഛൻ എന്നിവരെയാണ് പഞ്ച്കുലയിലെ സെക്ടർ 27 ൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ച്കുലയിൽ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയാണ് കുടുംബം ഇവിടെയെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പഞ്ചാബിൽ നിന്ന് പുറത്തുവന്ന വാർത്ത അമൃത്സറിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു എന്നതാണ്. അഞ്ചു പേർക്ക് പരിക്കേറ്റു. അമൃത്സറിൽ കാംമ്പൂ പൊലീസ് സ്റ്റേഷൻ പരിധിയിൽ മജീത്തീയ ബൈപ്പാസിൽ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നത്. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് അമൃത്സർ കനത്ത ജാഗ്രതയിലാണ്

വിശദവിവരങ്ങൾ ഇങ്ങനെ

രാവിലെ 9.20 ഓടെയാണ് മജിത്തീയ ബൈപ്പാസിന് സമീപം സ്ഫോടനം കേട്ടത്. ഉഗ്രമായ സ്ഫോടനം ശബദ്ം മൂന്ന് കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ പ്രദേശത്തുള്ളവരും ഉൾപ്പെടുന്നു. ഇതിൽ ഒരാളുടെ പരിക്ക് അതീവഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നിരോധിതഭീകരസംഘടനയായ ബബർ ഖൽസയിൽ അംഗമായ വ്യക്തിയാണ് കൊലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബോംബ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് നിഗമനം. ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടകവസ്തുക്കൾ ഭീകരസംഘടനയിൽ പെട്ടവർ ഉപേക്ഷിച്ചിരുന്നു. ഇത് തിരികെ എടുത്ത് സ്ഫോടനത്തിനായി തയ്യാറാക്കുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിയത്. അമൃത്സറിൽ ആക്രമണം നടത്താനുള്ള പദ്ധതിക്കായി തയ്യാറാക്കിയ ബോംബാണ് പെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തെ തുടർന്ന് അതീവജാഗ്രതയിലാണ് അമൃത്സർ. സ്ഫോടനം നടന്ന പ്രദേശം പൂർണ്ണമായി അടച്ച പൊലീസ് ഇവിടെ പരിശോധന തുടരുകയാണ്.