തണുപ്പുകാലത്, ഈ ഉരഗങ്ങൾ തടാകത്തിന് ചുറ്റുമുള്ള സൂര്യപ്രകാശമുള്ള കുന്നിൻ ചരിവുകളിൽ വെയിൽ കായുന്നത് പതിവാണ്

മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ഗ്രാമവാസികളെ തേടി അപ്രതീക്ഷിതമായിഒരു അതിഥിയെത്തി. അത്ര സന്തോഷത്തോടെ സ്വീകരിക്കാൻ പറ്റുന്നയാളല്ല കക്ഷി. വീടിനകത്തായിരുന്നു ഒരു മുതല അര്‍ധരാത്രിയോടെ എത്തിയത്. വീടിനകത്ത് ചുറ്റിക്കറങ്ങി ഒടുവിൽ വാതിലിനടുത്തായാണ് മുതലയെ കണ്ടത്. ഇരതേടിയെത്തിയതാണ് മുതല. എല്ലാവുരും ഉറങ്ങുന്ന സമയത്തായതിനാൽ, ഒരാൾ ഉണരുന്നതുവരെ വരെ മുതല വീടിനുള്ളിൽ ചുറ്റിക്കറങ്ങി.

Add Asianetnews as a Preferred SourcegooglePreferred

കണ്ടയാൾ ബഹളം വെച്ചതോടെ ഗ്രാമവാസികൾ ഓടിയെത്തി. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് ഗ്രാമത്തിലെ ഒരു യുവാവ് മുന്നോട്ട് വരികയും മറ്റുള്ളവരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് മുതലയെ സുരക്ഷിതമായി പിടികൂടുകയും ചെയ്തത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, മുതലയെ കയറിൽ വലിച്ചുകെട്ടുന്നത് കാണാം. മുതലയെ സുരക്ഷിതമായി കെട്ടിത്തൂക്കുന്നതിനിടയിൽ അതിശക്തമായി പിടയുന്നതും വീഡിയോയിൽ വ്യക്തമാണ്.

വിജയകരമായി പിടികൂടിയ മുതലയെ ഗ്രാമവാസികൾ പിന്നീട് വനംവകുപ്പിന് കൈമാറി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാരാജ്ഗഞ്ചിലെ ദർജാനിയ താലിൽ 400-ൽ അധികം മുതലകളുള്ള തടാകത്തിൽ നിന്നായിരിക്കാം മുതല എത്തിയതെന്നാണ് നിഗമനം. തണുപ്പുകാലത്, ഈ ഉരഗങ്ങൾ തടാകത്തിന് ചുറ്റുമുള്ള സൂര്യപ്രകാശമുള്ള കുന്നിൻ ചരിവുകളിൽ വെയിൽ കായുന്നത് പതിവാണ്. ഇത് വിനോദസഞ്ചാരികൾക്കും വന്യജീവി പ്രേമികൾക്കും ഒരു പ്രത്യേക ആകർഷണമാണ്.

ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ല ഇവിടെ നടക്കുന്നത്. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ നംഗൽ സോട്ടി ഗ്രാമത്തിലെ തെരുവുകളിൽ ഒരു വലിയ മുതലയെ സ്വതന്ത്രമായി ചുറ്റിത്തിരിയുന്നത് കണ്ടെത്തിയിരുന്നു. പുലർച്ചെ നാട്ടുകാരാണ് ആദ്യം മുതലയെ കണ്ടത്. അവർ ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

മുതല തെരുവിലൂടെ നടന്നുപോകുന്നതിന്റെ ഒരു വീഡിയോയിൽ, ചിലർ ഓടി രക്ഷപ്പെടുന്നതും മറ്റുള്ളവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഒരു മനുഷ്യൻ മുതലയെ ചവിട്ടുന്നതും ഒരു തെരുവ് നായ ഭയമില്ലാതെ അതിനെ പിന്തുടരുന്നതും വീഡിയോയിലുണ്ടായിരുന്നു. ഒടുവിൽ വനംവകുപ്പ് സംഘം മുതലയെ സുരക്ഷിതമായി പിടികൂടി. ഗ്രാമങ്ങളിലേക്ക് മുതലകൾ ഇറങ്ങിവരുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.