ആദ്യ റാഫേൽ യുദ്ധവിമാനം രണ്ടു മാസത്തിനുള്ളിൽ ഇന്ത്യക്ക് കിട്ടും
റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ പറഞ്ഞു
ദില്ലി: രാജ്യത്ത് ഏറെ കോലാഹലങ്ങൾക്ക് കാരണമായ റാഫേൽ യുദ്ധവിമാനക്കരാർ പ്രകാരം ആദ്യ യുദ്ധവിമാനം രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഫ്രഞ്ച് അംബാസഡർ അലക്‌സാന്ദ്രെ സീഗ്ലെർ. ശേഷിച്ച 35 റാഫേൽ ജെറ്റുകളും രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
റാഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ തിരഞ്ഞെടുത്തതിലൂടെ ഫ്രാൻസ് അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എന്നാൽ റാഫേൽ വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ ഫ്രഞ്ച് അംബാസഡർ തയ്യാറായില്ല. താൻ കരാറിന്റെ ഫലത്തിലും വസ്തുതകളിലും മാത്രമാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ സീഗ്ലെർ കരാർ ലക്ഷ്യം കാണുന്നതിൽ ഏറെ സന്തോഷവാനാണെന്നും പറഞ്ഞു.