പുക ഉയരുന്നത് കണ്ട് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അടുത്തേക്ക് പോയ ജീവനക്കാരാണ് മരിച്ചത്. 

ലക്നൗ: ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറിൽ നിന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ഡ്രയറിൽ തീപിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബറൈചിലെ രാജ്‍ഗർഹിയ റൈസ് മില്ലിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡ്രയറിൽ നിന്ന് പുക പുറത്തുവന്നതോടെ എന്താണ് സംഭവിച്ചതെന്ന് നോക്കാൻ എട്ട് ജീവനക്കാർ അടുത്തേക്ക് ചെല്ലുകയായിരുന്നു എന്നാണ് ഫയർ ഓഫീസർ അറിയിച്ചത്. മില്ലിൽ തീപിടിച്ചുവെന്ന വിവരത്തെ തുടർന്ന് രണ്ട് ഫയർഫോഴ്സ് വാഹനങ്ങളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം പരിശോധിക്കാൻ അടുത്തേക്ക് പോയ എട്ട് പേരും വിഷപ്പുക ശ്വസിച്ച് ബോധരഹിതരായി. ഇവരെ അഗ്നിശമന സേന പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലാ ആധികൃതർക്ക് അദ്ദേഹം നിർദേശം നൽകി. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം