യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന് പരാതി; മുൻ കൗൺസിലറും സഹായികളും അറസ്റ്റിൽ
ലിംഗാഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നൽകുകയും മുഹമ്മദ് സൽമാൻ എന്ന് പേരുമാറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
ബെംഗളൂരു: ദലിത് യുവാവിനെ നിർബന്ധിത മതംമാറ്റത്തിന് വിധേയമാക്കിയെന്ന പരാതിയിൽ മുൻ കൗൺസിലറെയും സഹായികളെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദലിത് യുവാവിനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മാറ്റിയെന്നും ലിംഗാഗ്ര ചർമം ഛേദിക്കുകയും ബീഫ് നൽകുകയും ചെയ്തെന്നുമാണ് ആരോപണം. ബിബിഎംപി കൗൺസിലിൽ ബനശങ്കരി ക്ഷേത്രം മുൻ കൗൺസിലർ എസ് അൻസാർ പാഷ (50), ബനശങ്കരി മസ്ജിദ് ഖബറിസ്ഥാൻ പ്രസിഡന്റ് നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. മസ്ജിദ് കമ്മിറ്റി അംഗം കൂടിയാണ് അൻസാർ പാഷ. മറ്റൊരു നിർബന്ധിത മതപരിവർത്തന കേസിൽ അതാർ റഹ്മാൻ (35), ഷബീർ (30) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 17 മുതൽ പ്രാബല്യത്തിൽ വന്ന കർണാടക നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമല്ല കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്ന കുറ്റങ്ങൾ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് നടന്നതെന്നും അതുകൊണ്ടുതന്നെ ഈ നിയമം ബാധകമല്ലെന്നും പൊലീസ് വ്യക്തമാക്കി.
മാണ്ഡ്യ യാദവനഹള്ളി സ്വദേശി ശ്രീധർ (26) എന്നയാളാണ് പരാതിക്കാരൻ. ശ്രീധർ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ റഹ്മാൻ എന്നയാളോട് സഹായം അഭ്യർത്ഥിക്കുകയും അദ്ദേഹം ബനശങ്കരി പള്ളിയിൽ കൊണ്ടുപോയി നയാസിനും സാലിക്കിനും പരിചയപ്പെടുത്തുകയും ചെയ്തു. അവർ അവനെ മസ്ജിദിൽവെച്ച് മതംമാറാൻ നിർബന്ധിച്ചു. പിന്നീട്, ലിംഗാഗ്ര ചര്‍മം ഛേദിക്കുകയും ബീഫ് നൽകുകയും മുഹമ്മദ് സൽമാൻ എന്ന് പേരുമാറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇയാളുടെ പേരിൽ കൊട്ടക് മഹീന്ദ്ര ബാങ്കിൽ അക്കൗണ്ട് തുറന്ന് 35,000 രൂപ നിക്ഷേപിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് കാണിച്ച് വീഡിയോ പകർത്താനും സത്യവാങ്മൂലം ഒപ്പിടാനും ആവശ്യപ്പെട്ടതായി ശ്രീധർ പൊലീസിനോട് പറഞ്ഞു. ശ്രീധറിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും