Hospital Fire| ഭോപ്പാലിൽ ആശുപത്രിയിൽ തീപിടുത്തം, നാല് നവജാത ശിശുക്കൾ മരിച്ചു
40 കുട്ടികൾ ഉണ്ടായിരുന്നതിൽ 36 പേരെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെങ്കിലും നാല് കുട്ടികളുടെ ജീവൻ നഷ്ടമാകുകയായിരുന്നു...
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. കമല നെഹ്റു ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. കുട്ടികളുടെ വാർഡിലാണ് തീപിടർന്നത്. 40 കുട്ടികൾ ഉണ്ടായിരുന്നതിൽ 36 പേരെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെങ്കിലും നാല് കുട്ടികളുടെ ജീവൻ നഷ്ടമാകുകയായിരുന്നു. അതേസമയം തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
അപകടം അതീവ ദുഃഖകരമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു.ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തോളം അഗ്നിശമന സേനാ വാഹനങ്ങളെത്തിയാണ് തീയണച്ചത്. വാർഡിൽ നിന്ന് രക്ഷപ്പെടുത്തിയ 36 കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക മാറ്റി. അപകടം വേദനാജനകമെന്ന് പ്രതികരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.