ഹെയർ ട്രാൻസ്പ്ലാന്‍റിന് പിന്നാലെ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ ദന്ത ഡോക്ടറും ഭർത്താവും ഒളിവിൽ. വൈദഗ്ധ്യമില്ലാത്ത ഡോക്ടറാണ് ട്രാൻസ്പ്ലാന്‍റ് ചെയ്തതെന്നാണ് പരാതി.

കാണ്‍പൂർ: ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്തത് ഇക്കാര്യത്തിൽ വൈദഗ്ധ്യമില്ലാത്ത ദന്ത ഡോക്ടറാണെന്നാണ് പരാതി. ഡോക്ടറുടെ ഭർത്താവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ച രണ്ട് പേരുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ ഡോക്ടറും ഭർത്താവും ഒളിവിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഉത്തർപ്രദേശിലെ കാൺപൂരിലെ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം. ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ഈ ക്ലിനിക്ക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കോ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാരുടെ മരണത്തെ കുറിച്ചാണ് പരാതി. വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എഞ്ചിനീയർമാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്. 48 മുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതാണ് ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ട്രീറ്റ്മെന്‍റ്. വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ക്ലിനിക്കിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. മാർച്ച് 14 ന്, ഡോ. അനുഷ്ക തിവാരിയുടെ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം വീർത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നൽകിയ പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനമെന്ന് അഡീഷണൽ ഡിസിപി വെസ്റ്റ് വിജേന്ദ്ര ദ്വിവേദി പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം മെയ് 9 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാർ എന്നയാൾ അതേ ക്ലിനിക്കിനെതിരെ വ്യാഴാഴ്ച പൊലീസ് കമ്മീഷണർ അഖിൽ കുമാറിന് പരാതി നൽകി. നവംബർ 18 ന് എംപയർ ക്ലിനിക്കിൽ സഹോദരൻ മായങ്ക് കത്യാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം അദ്ദേഹം മരിച്ചു. 

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. അനുഷ്ക തിവാരിയും ഭർത്താവും ഒളിവിലാണ്. ഡോക്ടറെ കണ്ടെത്താൻ മൂന്ന് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിൽ റെയ്ഡ് നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം