പരീക്ഷയിൽ ആറ് പേപ്പറുകളിൽ പരാജയപ്പെട്ടതിന്‍റെ സങ്കടം തേജസ്വിനി എഴുതിയ കുറിപ്പിലുണ്ട്

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. 

Add Asianetnews as a Preferred SourcegooglePreferred

കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സിൽ ഇല്ലാതിരുന്ന സഹപാഠികൾക്കും മധുരം നൽകിയ ശേഷം തേജസ്വിനി വൈകുന്നേരം 4 മണിയോടെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങി.

4.30 ഓടെ എത്തിയ സുഹൃത്തുക്കൾ, വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ചു. പലതവണ വാതിലിൽ മുട്ടിയിട്ടും ഫോൺ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഹോസ്റ്റൽ വാർഡനോട് വിവരം പറഞ്ഞു. വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ തേജസ്വിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് തേജസ്വിനി എഴുതിയ കുറിപ്പ് കണ്ടെത്തി. പരീക്ഷയിൽ ആറ് പേപ്പറുകളിൽ പരാജയപ്പെട്ടതിന്‍റെ സങ്കടം തേജസ്വിനിയുടെ കുറിപ്പിലുണ്ട്. 

റായ്ച്ചൂർ സ്വദേശിയായ മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. പൊന്നമ്പേട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കോളജ് ഹോസ്റ്റലിലെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം